ന്യൂഡൽഹി : ഇന്ത്യാ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ അഥവാ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തിയതായി കൂടിക്കാഴ്ചക്ക് ശേഷം ഇരു പ്രധാനമന്ത്രിമാരും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. യൂറോപ്യൻ യൂണിയൻ അംഗവും മെഡിറ്ററേനിയൻ മേഖലയിലെ തന്ത്രപ്രധാന രാജ്യവുമായ സൈപ്രസുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ഇന്ത്യ അറിയിച്ചു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ സൈപ്രസിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള നിക്ഷേപം ഏകദേശം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച 10 വിദേശ നിക്ഷേപകരിൽ ഒന്നാണ് സൈപ്രസ്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയും സൈപ്രസും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ സാധ്യതകൾ തുറക്കപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്ത 5 വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം വീണ്ടും ഇരട്ടിയാക്കുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനം, ഷിപ്പിംഗ്, സാമ്പത്തിക സഹകരണം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും സംയുക്തമായി ഒരു ‘ജോയിന്റ് ടാസ്ക് ഫോഴ്സ്’ രൂപീകരിച്ചതായും സൈപ്രസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി അറിയിച്ചു.
ഇന്ത്യയും സൈപ്രസും തമ്മിലുള്ള സൗഹൃദം “ശക്തവും ഭാവിയിലേക്കുള്ളതുമാണ്” എന്ന് ഹൈദരാബാദ് ഹൗസിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. സുരക്ഷ, പ്രതിരോധം, സാങ്കേതികവിദ്യ, ഷിപ്പിംഗ് തുടങ്ങിയ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് പുതിയ പ്രഖ്യാപനം. കൂടാതെ സൈപ്രസിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം മുൻനിർത്തി പ്രതിരോധ മേഖലയിലും ഇരു രാജ്യങ്ങളും തമ്മിൽ സുപ്രധാനമായ ധാരണകളിലെത്തിയിട്ടുണ്ട്.









