ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിൽ നടത്തിയ പരാമർശത്തിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര.എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്. യുദ്ധകാലത്ത് എന്റെ മുത്തശ്ശി അവരുടെ സ്വർണാഭരണങ്ങൾ രാജ്യത്തിന് വേണ്ടിയാണ് നൽകിയതെന്നും പ്രിയങ്ക പറഞ്ഞു. രാജ്യം സ്വതന്ത്രമായിട്ട് 70 വർഷം കഴിഞ്ഞു. 55 വർഷം കോൺഗ്രസ് ഭരിച്ചു. ആർക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.
തന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധി യുദ്ധ സമയത്ത് അവരുടെ സ്വർണം രാജ്യത്തിന് വേണ്ടി ദാനം ചെയ്തവരാണെന്നും പ്രിയങ്ക ചൂണ്ടിക്കാണിച്ചു. ബെംഗളൂരുവിൽ വെച്ചുള്ള കോൺഗ്രസ് പ്രചാരണത്തിലായിരുന്നു പ്രിയങ്കയുടെ മറുപടി.. ഇന്ന് ടിവി ഓൺ ചെയ്താൽ ജനങ്ങൾ കാണുന്നത് അവരുടെ ക്ഷേമത്തിനോ വികസനത്തിനോ വേണ്ട കാര്യങ്ങളല്ല. പകരം ഭ്രാന്തമായ കാര്യങ്ങളും ആവശ്യങ്ങളുമാണെന്നും പ്രിയങ്ക പറഞ്ഞു.
പ്രധാനമന്ത്രി പറയുന്നു കോൺഗ്രസ് നിങ്ങളുടെ സ്വർണവും താലിമാലയും പിടിച്ചെടുത്ത് കൊണ്ടുപോകുമെന്ന്. ഈ രാജ്യം ഏഴ് വർഷത്തിലേറെയായി സ്വതന്ത്രമാണ്. കോൺഗ്രസ് 50 വർഷത്തിലേറെക്കാലം ഭരിച്ചു. ആരെങ്കിലും നിങ്ങളുടെ സ്വർണമോ താലിമാലയോ കൊള്ളയടിച്ചിട്ടുണ്ടോ? ഈ രാജ്യം യുദ്ധത്തിലേർപ്പെട്ടപ്പോൾ ഇന്ദിരാ ഗാന്ധി സ്വന്തം സ്വർണമാണ് രാജ്യത്തിന് വേണ്ടി സമർപ്പിച്ചതെന്ന് പ്രിയങ്ക വാദ്ര കൂട്ടിച്ചേർത്തു.
Discussion about this post