അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട. കോടികൾ വിലമതിയ്ക്കുന്ന ലഹരിവസ്തുവുമായി പാക് ബോട്ട് പിടികൂടി. 14 പാകിസ്താനികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
രഹസ്യവിവത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഭീകര വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് ലഹരിവസ്തു പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിൽ അധികൃതർ ഊർജ്ജിത അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഗുജറാത്ത് തീരത്തേക്ക് ഒരു ബോട്ട് അടുക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അന്വേഷണ സംഘം ബോട്ട് വളഞ്ഞു.
എന്നാൽ ഉദ്യോഗസ്ഥർക്ക് നേരെ പാകിസ്താനികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ സാഹസികമായിട്ടാണ് അന്വേഷണ സംഘം കീഴ്‌പ്പെടുത്തിയത്. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 86 കിലോ മാരക ലഹരി വസ്തുക്കൾ ആണ് ഉണ്ടായിരുന്നത്. ഇതിന് 602 കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം നിരോധിത ലഹരി വസ്തുവായ മെഫെഡ്രോൺ ഉണ്ടാക്കുന്ന ഗുജറാത്തിലെയും രാജസ്ഥാനിലെയും ലാബുകൾ കണ്ടെത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടപടി സ്വീകരിച്ചിരുന്നു. 300 കോടിയുടെ ലഹരിവസ്തുക്കൾ ആയിരുന്നു പിടിച്ചെടുത്തത്.
Discussion about this post