തിരുവനന്തപുരം : ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാക്കുന്നത് സിപിഐഎമ്മിനെതിരായ സംഘടിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തന്നെ ആർഎസ്എസ് മൂന്നുതവണ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും താൻ ബിജെപിയിൽ പോകുമെന്ന് എങ്ങനെയാണ് വാർത്ത നൽകുന്നത് എന്നും ഇ പി ജയരാജൻ ചോദിച്ചു.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു തനിക്കെതിരായ വാർത്തകൾ സംഘടിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇ പി ജയരാജൻ ആരോപിച്ചത്. ശോഭ സുരേന്ദ്രനും ആയി തനിക്ക് ഒരു പരിചയവുമില്ല. ടി ജി നന്ദകുമാറിനെ ഒരു യാത്രയ്ക്കിടയിൽ വച്ച് പരിചയപ്പെട്ടിരുന്നു. എന്നാൽ അതിനപ്പുറം യാതൊരു ബന്ധവുമില്ല എന്നും ഇ പി ജയരാജൻ സൂചിപ്പിച്ചു.
താൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദം ഒരിക്കലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. മുഖ്യമന്ത്രി നടത്തിയ ‘പാപി’ പരാമർശം പൊതു സമൂഹത്തിന് നൽകുന്ന സന്ദേശമാണ്. തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങൾ ആണ് ഇപ്പോൾ കാണുന്നത്. അതിനാൽ നിയമനടപടികളിലേക്ക് കടക്കുന്നില്ല എന്നും ഇ പി ജയരാജൻ അറിയിച്ചു.
Discussion about this post