1740 കോടിയിലേറെ ചിലവിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് ചൈനയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ചതാണ് മട്ടല രാജപക്‌സെ അന്താരാഷ്ട്ര വിമാനത്താവളം. നിർമ്മാണം കഴിഞ്ഞ് 2013ലാണ് വിമാനത്താവളം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത്. എന്നാൽ, വിമാനത്തിൽ കയറാൻ ആളില്ലാതായതോടെ, അധികം വൈകാതെ തന്നെ വിമാനത്താവളം പൂട്ടിക്കെട്ടി.
അതുമാത്രമായിരുന്നില്ല പ്രവർത്തനമവസാനിപ്പിക്കാനുള്ള കാരണം. ദേശാടന പക്ഷികളുടെ കൂട്ടിയിടിയും ആനയും മാനും പോത്തുമുൾപ്പെടെയുള്ള വന്യജീവികൾ കയറിയിറങ്ങുന്നതും പതിവായതോടെ വിമാന കമ്പനികൾ ഒന്നാകെ മട്ടല രാജപക്‌സെയെ കയ്യൊഴിയുകയായിരുന്നു.
2018ലാണ് അവസാന വിമാന കമ്പനിയും വിമാനത്താവളത്തെ ഉപേക്ഷിച്ച് പോയത്. നഷ്ടത്തിലായ വിമാനത്താവളം തിരികെ പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഇപ്പോൾ ഇന്ത്യ- റഷ്യ സംയുക്ത സംരംഭം പാട്ടത്തിന് എടുത്തിരിക്കുകയാണ്. ഇന്ത്യയിലെ ശൗര്യ എയ്‌റോനോട്ടിക്‌സും റഷ്യയിലെ എയർപോർട്ട്‌സ് ഓഫ് റീജൻസ് മാനേജ്‌മെന്റ് കമ്പനിയും ചേർന്ന് 30 വർഷത്തേക്കാണ് പാട്ടത്തിനെടുത്തത്. ഇതേക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ഇന്ത്യയും റഷ്യയും ചേർന്ന് മട്ടെല്ല വിമാനത്താവളം ഏറ്റെടുക്കുന്നതോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനീസ് സ്വാധീനം തടയാനാകുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ, ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് പ്രാധാന്യം ലഭിക്കും. അതുമാത്രമല്ല, ശ്രീലങ്ക ചൈനയ്ക്ക് കൈമാറിയ ഹംബൻതോട്ട തുറമുഖത്തിനു മേൽ ഇന്ത്യയ്ക്ക് നിരീക്ഷണം സാധ്യമാകും. വിമാനത്താവളത്തിന്റെ നിയന്ത്രണമില്ലാതെ ചൈനീസ് നാവിക സേനയ്ക്ക് ഹംബന്തോട്ടയിൽ കാര്യമായ നീക്കവും സാധ്യമാകില്ല. ഇതോടെ, ചൈനയുടെ നാവിക താവളത്തിന് മേൽ ഇന്ത്യക്ക് പിടിമുറുക്കാൻ കഴിയും.
ശ്രീലങ്കയിലെ തെക്കൻ പ്രവിശ്യയിൽ മട്ടല നഗരത്തിലാണ് രാജപക്‌സെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 2013 മാർച്ചിൽ അന്നത്തെ ലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയാണ് വിമാനത്താവളം തുറന്നത്. ആരംഭത്തിൽ ശ്രീലങ്കൻ എയർലൈൻസ് ഉൾപ്പെടെയുള്ള വിമാനങ്ങൾ ഇവിടെ സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് യാത്രക്കാർ കുറഞ്ഞതോടെ വിമനക്കമ്പനികൾ ഒരോന്നായി മട്ടല്ല വിടുകയായിരുന്നു. വിമാനത്താവളം നഷ്ടത്തിലായതോടെ വായ്പ തിരിച്ചടയ്ക്കാതെ ലങ്ക പ്രതിസന്ധിയിലായി. ഈ പ്രതിസന്ധി മറികടക്കാനാണ് ഇപ്പോൾ വിമാനത്താവളം പാട്ടത്തിന് കൊടുക്കുന്നത്.
Discussion about this post