ശ്രീനഗർ : കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയോടുള്ള അതൃപ്തി വോട്ടിലൂടെ പ്രകടിപ്പിക്കണമെന്ന് കാശ്മീരിലെ ജനങ്ങളോട് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. അനന്ത്നാഗ് ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുമ്പോഴാണ് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന മെഹബൂബ മുഫ്തി ജനങ്ങൾ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
ഇതൊരു നിയമസഭാ തിരഞ്ഞെടുപ്പ് അല്ല എന്ന് കശ്മീരിലെ ജനങ്ങൾ പ്രത്യേകം ഓർക്കണം. ഇവിടെ പിഡിപിയോ നാഷണൽ കോൺഫറൻസോ കോൺഗ്രസോ വിജയിക്കുമോ എന്നതിനെക്കുറിച്ചല്ല ചിന്തിക്കേണ്ടത്. 2019നു ശേഷം കേന്ദ്രസർക്കാർ എടുത്ത തീരുമാനങ്ങൾ കശ്മീരിലെ ജനങ്ങൾക്ക് സ്വീകാര്യമല്ല എന്ന സന്ദേശം രാജ്യത്തിന് നൽകാനുള്ള അവസരമായാണ് ഈ തിരഞ്ഞെടുപ്പിനെ കാണേണ്ടത് എന്നും മെഹബൂബ മുഫ്തി ജനങ്ങളോട് ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ ജനങ്ങൾ ഇപ്പോൾ ഒരു ദുഷ്കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനെ എതിർക്കാൻ സമാധാനപരവും ജനാധിപത്യപരമായ വഴിയിലൂടെ നമ്മൾ ഒരുമിച്ചു പോരാടിയാൽ മാത്രം മതി. എന്റെ പിതാവ് മുഫ്തി മുഹമ്മദ് സയിദിന്റെ കാലത്താണ് കശ്മീരിൽ വികസനത്തിന്റെ ഒരു പുതിയ യുഗം ആരംഭിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചർച്ചകളും അപ്പോഴാണ് ഭംഗിയായി നടന്നിരുന്നത് എന്നും മെഹബൂബ് മുഫ്തി സൂചിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ അനന്ത്‌നാഗ്-രജൗരി മണ്ഡലത്തിൽ നിന്നുമാണ് മെഹബൂബ മത്സരിക്കുന്നത്. മെയ് ഏഴിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.
Discussion about this post