തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎക്കും എതിരെ പരാതി. കെഎസ്‌യു ആണ് മേയർക്കും എംഎൽഎക്കും എതിരെ പരാതി നൽകിയിരിക്കുന്നത്. ട്രാഫിക് നിയമലംഘനം, കെഎസ്ആർടിസി ഡ്രൈവറുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു, കാൽനടയാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു എന്നീ കുറ്റകൃത്യങ്ങൾ മേയറും എംഎൽഎയും ചേർന്ന് നടത്തിയെന്നാണ് പരാതി.
കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് യദുകൃഷ്ണനാണ് മേയർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഡിജിപിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കുമാണ് കെഎസ്‌യു പരാതി നൽകിയിട്ടുള്ളത്. ചൊവ്വാഴ്ച കമ്മീഷണർ ഓഫീസിൽ നേരിട്ട് എത്തിയാണ് യദുകൃഷ്ണൻ പരാതി നൽകിയത്.
അതേസമയം മേയർ ആര്യ രാജേന്ദ്രനുമായി തർക്കമുണ്ടായ വിഷയത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ പ്രമേയം പാസാക്കി. നഗരസഭയിലെ ഭരണപക്ഷം വിഷയത്തിൽ മേയർക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മേയറുടെ നടപടിക്കെതിരായി ബിജെപി കൗൺസിലർമാർ നഗരസഭയുടെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Discussion about this post