ന്യൂഡൽഹി: എയർ ഇന്ത്യയിൽ ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. എയർ ഇന്ത്യ ജീവനക്കാരെയും അധികൃതരെയും ഡൽഹിയിൽ ചർച്ചയ്ക്ക് വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്.
ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് നിരവധി വിമാന സർവീസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത്. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പല യാത്രക്കാരും സർവീസുകൾ റദ്ദാക്കിയ വിവരം പോലും അറിഞ്ഞത്. ഇതിനെ തുടർന്ന് പലരും വിമാനത്താവളത്തിൽ പ്രതിഷേധിച്ചിരുന്നു. സംഭവത്തെ തുടർന്ന് 25ലധികം ക്യാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ പിരിച്ചുവിടൽ നോട്ടീസ് നൽകി.
76ലധികം വിമാനങ്ങളാണ് ഇന്ന് മാത്രം റദ്ദാക്കിയത്. ഇനിയും സർവീസുകൾ തടസപ്പെട്ടേക്കാമെന്നാണ് വിവരം. പ്രശ്‌നപരിഹാരത്തിന് വേണ്ടി എയർ ഇന്ത്യ എക്‌സ്പ്രസ് എംഡി അലോക് സിംഗ് ജീവനക്കാരെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. നൂറിലധികം ക്യാബിൻ ക്രൂ അംഗങ്ങളാണ് ഇന്നലെ കൂട്ട അവധി എടുത്തത്. വ്യോമയാന അതോറിറ്റിയും കമ്പനിയോട് റിപ്പോർട്ട് തേടിയിരുന്നു.
Discussion about this post