തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിലെ കൈക്കൂലി തടയാൻ നടപടിയുമായി പൊതുഭരണവകുപ്പ്. എല്ലാ സർക്കാർ ഓഫീസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച് സർക്കുലർ പുറത്തിറക്കി. ഓഫീസിൽ ഹാജരാകുന്ന സമയം കൈവശമുള്ള പണം ഈ രജിസ്റ്ററിൽ രേഖപ്പെടുത്തണം.
പാതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറിയാണ് സർക്കുലർ പുറപ്പെടുവിച്ചത്. പണത്തിന് പുറമേ കൈവശമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ സംബന്ധിച്ച വിവരങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഇത് എല്ലാ വകുപ്പ് മേധാവികളും ഉറപ്പുവരുത്തണം എന്നും പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.
സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിൽ അടുത്തിടെ വിജിലൻസ് നടത്തിയ പരിശോധനകളിൽ രജിസ്റ്ററുകൾ സൂക്ഷിക്കാറില്ലെന്ന് വ്യക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രജിസ്റ്റർ സൂക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കുലർ പുറപ്പെടുവിച്ചത്.
അതേസമയം സംസ്ഥാനത്തെ റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ കഴിഞ്ഞ ദിവസം വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതും 2008-ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ളതുമായ ഭൂമി ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി ഇനം മാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ക്രമക്കേട് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
Discussion about this post