ക്രിക്കറ്റ് പ്രേമികൾക്കിടയിൽ എക്കാലത്തും വലിയ ആവേശം സൃഷ്ടിച്ച ഒന്നാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങൾ. അതിൽ തന്നെ വിരേന്ദർ സെവാഗ് പല വേദികളിലും പറഞ്ഞു കേട്ടിട്ടുള്ള “ബേട്ടാ ബേട്ടാ ഹോതാ ഹേ, ഔർ ബാപ് ബാപ് ഹോതാ ഹേ” (മകൻ മകനാണ്, അച്ഛൻ അച്ഛനാണ്) എന്ന സ്ലെഡ്ജിങ് കഥയ്ക്ക് ആരാധകർ ഏറെയാണ്. സച്ചിൻ ടെണ്ടുൽക്കറും ഷുഐബ് അക്തറും തമ്മിലുള്ള ആ പഴയ മൈതാന യുദ്ധത്തെക്കുറിച്ച് സെവാഗ് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.
ക്രിക്കറ്റ് ചാറ്റ് ഷോകളിലും പൊതുവേദികളിലും വിരേന്ദർ സെവാഗ് പങ്കുവെച്ചിട്ടുള്ള ഏറ്റവും ജനപ്രിയമായ ഒരു കഥയാണിത്. ഒരു ഇന്ത്യ-പാക് മത്സരത്തിനിടെ പാകിസ്താന്റെ അതിവേഗ ബൗളർ ഷുഐബ് അക്തർ സെവാഗിന് നേരെ തുടർച്ചയായി ബൗൺസറുകൾ എറിയുകയും “ഹുക്ക് ഷോട്ട് അടിച്ചു കാണിക്ക്” എന്ന് പറഞ്ഞ് പ്രകോപിപ്പിക്കുകയും ചെയ്തു.
അക്തറിന്റെ നിരന്തരമായ സ്ലെഡ്ജിങ്ങിൽ മടുത്ത സെവാഗ് നോൺ-സ്‌ട്രൈക്കിങ് എൻഡിൽ നിൽക്കുകയായിരുന്ന സച്ചിൻ ടെണ്ടുൽക്കറെ ചൂണ്ടി അക്തറിനോട് ഇങ്ങനെ പറഞ്ഞു: “അതാ നിന്റെ അച്ഛൻ മുന്നിൽ നിൽക്കുന്നു, പുള്ളിയോട് പോയി പറ, പുള്ളി അടിച്ചു കാണിച്ചുതരും!”
തൊട്ടടുത്ത ഓവറിൽ അക്തർ സച്ചിന് നേരെ ബൗൺസർ എറിയുകയും സച്ചിൻ അത് അതിമനോഹരമായി സിക്സറിലേക്ക് ഹുക്ക് ചെയ്യുകയും ചെയ്തു. ഉടൻ തന്നെ അക്തറുടെ അരികിലേക്ക് നടന്നുചെന്ന സെവാഗ് ആ ഐക്കോണിക് ഡയലോഗ് അടിച്ചു: ” മകൻ എന്നും മകനാണ്, അച്ഛൻ എന്നും അച്ഛനുമാണ്.” സെവാഗ് പറഞ്ഞ കഥയിൽ അല്പം അതിശയോക്തിയും തമാശയും ഉണ്ടെങ്കിലും, ‘റാവൽപിണ്ടി എക്സ്പ്രസ്സും’ ‘മാസ്റ്റർ ബ്ലാസ്റ്ററും’ തമ്മിൽ മൈതാനത്ത് നിലനിന്നിരുന്ന ആ പഴയ വീറും വാശിയും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായി ഇന്നും ആരാധകരുടെ മനസ്സിൽ നിലനിൽക്കുന്നു.












