ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ജനപ്രിയനായ മുൻ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ആശിഷ് നെഹ്റയുടെ പഴയൊരു അഭിമുഖത്തിലെ രസകരമായ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നത്. കരിയറിലെ പരിക്കുകളെക്കുറിച്ചും ന്യൂസിലൻഡ് ഇതിഹാസ പേസർ ഷെയ്ൻ ബോണ്ടിനെ നേരിട്ടതിനെക്കുറിച്ചും നെഹ്റ പങ്കുവെച്ച തമാശകൾ ആരാധകരെ വീണ്ടും ചിരിപ്പിക്കുകയാണ്.
ഹാമിൽട്ടണിൽ വെച്ച് നടന്ന ഒരു മത്സരത്തിൽ ന്യൂസിലൻഡിന്റെ എക്സ്പ്രസ്സ് പേസർ ഷെയ്ൻ ബോണ്ടിനെ നേരിട്ടപ്പോഴുണ്ടായ അനുഭവം നെഹ്റ ഓർത്തെടുക്കുന്നത് ആരാധകരിൽ ചിരി പടർത്തുകയാണ്. അയാൾ പറഞ്ഞത് ഇങ്ങനെ: “ഞാൻ ഒരിക്കൽ ഹാമിൽട്ടണിൽ വെച്ച് ഷെയ്ൻ ബോണ്ടിന്റെ പന്തിൽ ഒരു സിക്സർ അടിക്കുകയുണ്ടായി. എന്നാൽ തൊട്ടടുത്ത പന്ത് എറിയാൻ എത്തുന്നതിന് മുൻപ് ഞാൻ അദ്ദേഹത്തിന്റെ അരികിൽ ചെന്ന് പറഞ്ഞു: ‘ദയവായി അടുത്ത പന്ത് നേരെ സ്റ്റമ്പിലേക്ക് തന്നെ എറിയണം. ഞാൻ വിക്കറ്റ് തരാൻ തയ്യാറായി സൈഡിലേക്ക് മാറി നിൽക്കാം. പക്ഷേ പന്ത് കൊണ്ട് എന്നെ മാത്രം തല്ലരുത്!'”ബോണ്ടിനെ പോലെ വളരെ വേഗത്തിൽ പന്തെറിയുന്ന ഒരു ബോളർ വന്നാൽ തന്നെ പോലെ ഒരു താരത്തിന് ഒന്നും ചെയ്യാൻ പറ്റില്ല എന്നും നിസ്സാഹയൻ ആണെന്നും താരം പറയുന്നു. ഈ വിഷയം അദ്ദേഹം അവതരിപ്പിച്ച രീതിയിലാണ് ഈ സംസാരത്തെ കൂടുതൽ രസകരമാക്കിയത്.
മറ്റൊരു ചോദ്യത്തിൽ തന്റെ കരിയറിനെ വേട്ടയാടിയ പരിക്കുകളെക്കുറിച്ചും ശസ്ത്രക്രിയകളെക്കുറിച്ചുമാണ് നെഹ്റ സംസാരിക്കുന്നത്. കരിയറിൽ ഉടനീളം കടുത്ത പരിക്കുകളോട് പൊരുതിയ താരമാണ് അദ്ദേഹം. താൻ കരിയറിൽ ഇതുവരെ 12 സർജറികൾക്ക് വിധേയനായിട്ടുണ്ടെന്നും ഇനി ഒന്നിന് വയ്യെന്നും നെഹ്റ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
ഇത് കേട്ടയുടൻ ടോക്ക് ഷോയുടെ അവതാരകൻ നെഹ്റയോട് ചോദിച്ചത് ഇങ്ങനെയായിരുന്നു: “അങ്ങനെയെങ്കിൽ ഇതുവരെ ശരീരത്തിൽ സർജറി നടക്കാത്ത ഒരേയൊരു ഭാഗം ഏതാണ്?” ചോദ്യം കേട്ടയുടൻ ഒട്ടും ആലോചിക്കാതെ നെഹ്റ തന്റെ നാക്ക് പുറത്തേക്ക് നീട്ടി വിരൽ ചൂണ്ടി കാണിക്കുകയായിരുന്നു. നാക്കിൽ മാത്രമാണ് ഇതുവരെ ഓപ്പറേഷൻ നടക്കാത്തതെന്ന് കാണിച്ച് പൊട്ടിച്ചിരിക്കുകയാണ് നെഹ്റ ചെയ്തത്.












