ബ്യൂണസ് ഐറിസ്: വലിയൊരു ഇടവേളയ്ക്ക് ശേഷം അർജന്റീനയിലെ പാറ്റഗോണിയൻ കടൽ തീരത്ത് തിരിച്ചെത്തി സെയ് തിമിംഗലങ്ങൾ. തീരമേഖലയിൽ തിമിംഗലങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഒരു നൂറ്റാണ്ടിന് ശേഷമാണ് തീരമേഖലയിൽ തിമിംഗലങ്ങൾ എത്തുന്നത്.
അർജന്റീനയുടെ ശാസ്ത്രീയ ഏജൻസിയായ കോനിസെറ്റ് ( സിഒഎൻഐസിഇടി) ആണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. 1920 നും 1930 നും ഇടയിൽ അർജന്റീനയിലെ തീരങ്ങളിൽ വാണിജ്യാവശ്യത്തിനായുള്ള തിമിംഗല വേട്ട നിലനിന്നിരുന്നു. ഇതേ തുടർന്നാണ് തീരമേഖലയിൽ നിന്നും തിമിംഗലങ്ങൾ അപ്രത്യക്ഷമാകാൻ തുടങ്ങിയത്. തിമിംഗലങ്ങൾക്ക് വംശനാശ ഭീഷണി നേരിട്ടതോടെ ആഗോള തലത്തിൽ തന്നെ തിമിഗംല വേട്ടയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഒരിടവേളയ്ക്ക് ശേഷം തിമിംഗലങ്ങളുടെ എണ്ണം വർദ്ധിക്കാനും ഇവ തീരമേഖലകളിലേക്ക് സഞ്ചരിക്കാനും ഇടയാക്കിയത്.

തീരമേഖലയിലൂടെ സഞ്ചരിക്കുന്ന തിമിംഗലത്തിന്റെ ചിത്രങ്ങൾ അധികൃതർ പകർത്തിയിട്ടുണ്ട്. പുറത്തുവിട്ട തിമിംഗലങ്ങളുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയി. ഡ്രോണുകൾ ഉപയോഗിച്ചും ബോട്ടുകളിൽ സഞ്ചരിച്ചും ഇവയുടെ സഞ്ചാരം നിരീക്ഷിക്കുന്നുമുണ്ട്.

വേട്ടയെ തുടർന്നാണ് തിമിംഗലങ്ങൾ അപ്രത്യക്ഷമായത് എന്ന് കോനിസെറ്റിലെ ഗവേഷക മരിയാനോ കോസ്‌കറില്ല വ്യക്തമാക്കി. ഇവയ്ക്ക് വംശനാശം സംഭവിച്ചിരുന്നില്ല. മറിച്ച് എണ്ണം കുറയുകയും ഉൾക്കടലിൽ മാത്രമായി ഒതുങ്ങുകയും ചെയ്തു. ഇവയുടെ എണ്ണം വർദ്ധിക്കാൻ ഏകദേശം 80 വർഷം എടുത്തു. രണ്ട് മുതൽ നാല് വരെ വരെയുള്ള ഇടവേളകൾ എടുത്താണ് ഇവ പ്രചനനം നടത്താറുള്ളത്. നിലവിൽ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് സെയ് തിമിംഗലങ്ങളുടെ സംരക്ഷണത്തിനായുളള പ്രവർത്തനങ്ങൾ ഫലം കാണുന്നു എന്നതിന്റെ കൂടി തെളിവാണ്. അതേസമയം തിമിംഗ വേട്ടയ്ക്ക് ഏർപ്പെടുത്തിയ നിരോധനം ഏതെങ്കിലും രാജ്യം പിൻവലിച്ചാൽ അത് വീണ്ടും ഇവയുടെ നാശത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പ് നൽകുന്നു.

ഭീമാകാരമായ വലിപ്പമാണ് സെയ് തിമിംഗലങ്ങളുടെ പ്രധാന സവിശേഷത. നീലയും തവിട്ട് കലർന്ന നിറമാണ് ഇവയ്ക്ക്. പ്രചനനത്തിനായി എടുക്കുന്ന സമയമാണ് ഇവയുടെ എണ്ണം വർദ്ധിക്കാൻ വൈകുന്നതിനുള്ള കാരണം.









Discussion about this post