അബുദാബി : ഇറാനിയൻ ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് റഷ്യ ആണെന്ന ആരോപണവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ആരോപിച്ചു. സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് മുൻപ് റഷ്യൻ ഉപഗ്രഹങ്ങൾ ഈ മേഖലയിൽ വിശദമായ നിരീക്ഷണം നടത്തിയെന്നും സെലൻസ്‌കി വെളിപ്പെടുത്തി.
റഷ്യ ശേഖരിച്ച രഹസ്യവിവരങ്ങൾ ഇറാന് കൈമാറിയെന്നും ഇത് ആക്രമണത്തിന്റെ കൃത്യത വർദ്ധിപ്പിക്കാൻ സഹായിച്ചെന്നും യുക്രെയ്ൻ പ്രസിഡന്റ് അവകാശപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഇന്റലിജൻസ് റിപ്പോർട്ടുകൾ ലഭിച്ചെന്നും അമേരിക്കൻ മാധ്യമമായ എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സെലൻസ്‌കി വെളിപ്പെടുത്തി. മാർച്ച് 20, 23, 25: ഈ തീയതികളിൽ റഷ്യൻ ഉപഗ്രഹങ്ങൾ പ്രിൻസ് സുൽത്താൻ എയർ ബേസിന്റെ ചിത്രങ്ങൾ പകർത്തി എന്നാണ് യുക്രെയ്ന്റെ ഇന്റലിജൻസ് റിപ്പോർട്ട് പറയുന്നത്.
മാർച്ച് 26നായിരുന്നു ഇറാൻ സൗദിയിലെ യുഎസ് താവളത്തിന് നേരെ 6 ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇതിൽ 15 യുഎസ് സൈനികർക്ക് പരിക്കേറ്റു. പ്രിൻസ് സുൽത്താൻ എയർ ബേസിന് പുറമെ ഗൾഫ് മേഖലയിലെയും ഇന്ത്യൻ സമുദ്രത്തിലെയും മറ്റ് ചില തന്ത്രപ്രധാന കേന്ദ്രങ്ങളും റഷ്യൻ നിരീക്ഷണ വലയത്തിലായിരുന്നു എന്നും സെലൻസ്‌കി വെളിപ്പെടുത്തി.
റഷ്യക്കെതിരായ ഉപരോധങ്ങൾ നീക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാശ്ചാത്യ രാജ്യങ്ങൾക്കും മിഡിൽ ഈസ്റ്റിലെ സമാധാനത്തിനും എതിരെ പ്രവർത്തിക്കുന്ന ഒരു രാജ്യത്തിന് ഇളവുകൾ നൽകുന്നത് വിരോധാഭാസമാണെന്നും സെലൻസ്‌കി കൂട്ടിച്ചേർത്തു.








