പാലക്കാട് : കേരളത്തിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റാണ് വീശുന്നതെന്നും ജനങ്ങൾ ബിജെപിയിൽ വലിയ വിശ്വാസമർപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ രാഷ്ട്രീയ ഗതി മാറ്റി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ ‘വികസിത കേരളം’ സൃഷ്ടിക്കുമെന്നും മോദി വ്യക്തമാക്കി. പാലക്കാട് കോട്ടമൈതാനത്ത് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പതിറ്റാണ്ടുകളായി കേരളത്തെ മാറി മാറി ഭരിച്ച യുഡിഎഫും എൽഡിഎഫും സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പിൽ ബിജെപിയാണ് യഥാർത്ഥ ‘എ ടീം’ എന്ന് എതിരാളികൾ പോലും സമ്മതിച്ചു കഴിഞ്ഞു. ഈ മുന്നേറ്റം കണ്ട് ഇരുകൂട്ടർക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എൽഡിഎഫും യുഡിഎഫും തമ്മിൽ ഒരു ധാരണയുണ്ട്. കുറച്ചു കാലം ഒരാൾ ഭരിക്കുക, ഖജനാവ് നിറയ്ക്കുക. അടുത്ത തവണ മറ്റേയാൾ വന്ന് കൊള്ളയടിക്കുക. ഇവർ പരസ്പരം അഴിമതികൾ മൂടിവെക്കുകയാണ് എന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. വികസിത കേരളം എന്നത് മോദിയുടെ ഗ്യാരണ്ടിയാണെന്ന് അദ്ദേഹം ആവർത്തിച്ചു.
ഗൾഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ പരാമർശിച്ച പ്രധാനമന്ത്രി, പ്രവാസികളുടെ സുരക്ഷയ്ക്കാണ് കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് വ്യക്തമാക്കി. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലാത്ത അവസ്ഥയിലേക്ക് കേരളത്തെ എൽഡിഎഫ് സർക്കാർ എത്തിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും ഹിമാചലിലും വികസനം സ്തംഭിച്ചിരിക്കുകയാണെന്നും കേരളത്തിനും ഇതേ ഗതിയാണ് യുഡിഎഫ് കാത്തുവെച്ചിരിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിലെ യുവാക്കളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.








