പിണറായി വിജയനെ കൊലപാതകങ്ങളുടെ ആസൂത്രകനായി സൂചിപ്പിച്ചു കൊണ്ട് വി.ടി ബല്‍റാം എംഎല്‍എ ഇട്ട പോസ്റ്റിനെ ചൊല്ലി ബല്‍റാം- എം സ്വരാജ് വാക് പോര് തുടരുന്നു.
പോസ്റ്റിന് ഡിവൈഎഫ്‌ഐ എം സ്വരാജ് മറുപടിയുമായി എത്തിയതോടെയാണ് രംഗം കൊഴുത്തത. ഇതിനകം നാല് വീതം പോസ്റ്റുമായി രണ്ടു പേരും സംവാദം തുടരുകയാണ്.
പിണറായി മതേതര കേരളത്തിന്റെ ഉറച്ച ശബ്ദമാണ് എന്ന് പിണറായി ഇരിക്കുന്ന ഒരു സ്റ്റേജില്‍ വച്ച് ബല്‍റാം പ്രസംഗിച്ച കാര്യം എം സ്വരാജ് അവസാനത്തെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന അവസരവാദികളുടെ കൂട്ടത്തില്‍ താനറിയുന്ന ബല്‍റാമും ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായും സ്വരാജ് കളിയാക്കിയിരുന്നു.
ഇതിന് മറുപടിയായി ഇന്ന് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്നു.
1999ല്‍ അന്നത്തെ യൂണിവേഴ്‌സിറ്റി ചെയര്‍മാനായിരുന്ന സ്വരാജ് എം നായരെ പരിചയമുണ്ടായിരുന്നു എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍ സ്വരാജിന്റെ വിമര്‍ശനങ്ങളോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.
കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏത് ചെകുത്താനുമായും കൂട്ട് കൂടുമെന്ന് പ്രഖ്യാപിച്ച ഇംഎംഎസിന്റെ പാര്‍ട്ടിയിലിരുന്ന് താങ്കള്‍ അവിശുദ്ധ കൂട്ടുകെട്ടുകളെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ തമാശ തോന്നുകയാണ്.
കതിരൂര്‍ മനോജ് വധക്കേസില്‍ ആദ്യം പ്രതിയല്ലാതിരുന്ന ജയരാജന്‍ പിന്നീടെങ്ങനെ പ്രതിയായി എന്ന് സ്വരാജ് ചോദിക്കുമ്പോള്‍ അതേ നാണയത്തിന്റെ മറുവശം എന്ന നിലയില്‍ ആദ്യമൊക്കെ ലാവലിന്‍ കേസില്‍ പ്രതിയായിരുന്ന പിണറായി വിജയന്‍ പെട്ടെന്നെങ്ങനെ ഒരു സുപ്രഭാതത്തില്‍ പ്രതിയല്ലാതായി എന്ന ചോദ്യവും പലരും ഉയര്‍ത്തുന്നുണ്ട്
‘മുണ്ടുടുത്ത മുസോളിനി’ എന്ന രാഷ്ട്രീയ വിമര്‍ശനത്തോട് താരതമ്യപ്പെടുത്താവുന്ന ഒന്നാണോ ‘പുഴുത്ത പട്ടി’ എന്ന അധിക്ഷേപമെന്നതിനേക്കുറിച്ച് പൊതുസമൂഹം വിലയിരുത്തട്ടെ. ‘ഇത്തരം പ്രയോഗങ്ങള്‍ ആര് നടത്തിയാലും അതിനോട് എനിക്ക് യോജിപ്പില്ല’ എന്ന് സ്വരാജ് പറയുമ്പോള്‍ അതില്‍ ഒരു ജനപ്രതിനിധിക്കെതിരെ ഒരു രാഷ്ട്രീയനേതാവ് നടത്തിയ ‘പരനാറി’ പ്രയോഗവും ഉള്‍പ്പെടുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
പിണറായി വിജയനേക്കുറിച്ച് ഞാന്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോള്‍ ഒന്നുരണ്ട് നല്ല വാക്കുകള്‍ പറഞ്ഞത്രെ. അതുകൊണ്ട് തന്നെ ഇനിയൊരിക്കലും അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പാടില്ലാത്രേ. അങ്ങനെ വിമര്‍ശ്ശിച്ചാല്‍ അത് അപ്പൊപ്പ്‌പോള്‍ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നതിന് തുല്ല്യമാണെന്ന് പറയാതെ പറഞ്ഞുവെച്ച് ആക്ഷേപിക്കുന്നുമുണ്ട് ഇദ്ദേഹം. കഷ്ടം, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ നിലവാരമോര്‍ത്ത്!-
താങ്കള്‍ നിര്‍ദ്ദേശിച്ച പോലെ ലാവലിന്‍ കേസിലും കൊലപാതക രാഷ്ട്രീയത്തിലുമുള്ള എന്റെ അഭിപ്രായം മുഖത്ത് നോക്കി പറയാനുള്ള ഒരവസരമായി അത് രണ്ടിനേയും കാണാന്‍ അന്നെന്റെ ഔചിത്യബോധം അനുവദിച്ചിരുന്നില്ല. ദയവായി മാപ്പാക്കണം, ഇനി ഞങ്ങളൊരുമിച്ച് പങ്കെടുക്കുന്ന പരിപാടി അത് ഓണാഘോഷമായാലും ബര്‍ത്ത്‌ഡേ പാര്‍ട്ടി ആയാലും ഈ വിഷയങ്ങള്‍ പറയാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളാം.
എന്നിങ്ങനെ പോകുന്നു വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരിഹാസങ്ങള്‍.
വി.ടില്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
എം. സ്വരാജിന്റെ ഏറ്റവുമൊടുവിലത്തെ കത്ത് വായിച്ചു. ഈ ചർച്ച പൊതുവിൽ ആളുകൾക്ക് ബോറടിച്ചുതുടങ്ങിയിട്ടുണ്ട് എന്ന് പല കമന്റുകളും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയ ട്രോളുകളും സൂചിപ്പിക്കുന്നുണ്ട്. ഒരു ജനപ്രതിനിധിയായ നിങ്ങൾ മറ്റുള്ളവരേപ്പ്പോലെ ഇങ്ങനെയുള്ള കാര്യങ്ങൾക്കായി സമയം കളയേണ്ട കാര്യമുണ്ടോ എന്നും പലരും ചോദിക്കുന്നുമുണ്ട്. സ്വരാജിനുള്ള കഴിഞ്ഞ കത്തിൽ തന്നെ അതവസാനത്തേതാണെന്ന് സൂചിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും ദീർഗ്ഘമായ ഒരു കത്ത് വന്നതിന്റെയടിസ്ഥാനത്തിൽ അതിനോടുള്ള പ്രതികരണം മാത്രം നടത്തി ഇതോടെ അവസാനിപ്പിക്കുന്നു. ലൈക്കും ഷെയറും എണ്ണി വിധി പ്രഖ്യാപിക്കാനുള്ളവർക്ക് അങ്ങനെയും കാര്യങ്ങൾ മനസ്സിലാക്കാനാഗ്രഹമുള്ളവർക്ക് അങ്ങനെയും ഇതിനെ സമീപിക്കാം.
1) 1999 കാലത്ത് ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലെ വിദ്യാർത്ഥി പ്രതിനിധിയായിരുന്ന കാലം മുതൽ അന്ന് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായിരുന്ന സ്വരാജ് എം.നായരെ പരിചയമുണ്ടെങ്കിലും ഫേസ്ബുക്കിലൂടെയുള്ള ഈ ആശയവിനിമയത്തിനപ്പുറം സ്വരാജുമായി കാര്യമായ ഒരു സൗഹൃദബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ട് രാഷ്ട്രീയ വീക്ഷണങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽത്തന്നെയാണു ഈ സംവാദത്തിൽ ഞങ്ങളേർപ്പെടുന്നത്.
2) നവകേരള മാർച്ചിലൂടെ സി.പി.എം. മുന്നോട്ടുവെക്കുന്ന പുതിയ ആശയങ്ങളേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സ്വരാജിൽ നിന്ന് ഇനിയും ഉത്തരം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നുന്നു. കാരണം അതൊക്കെ സകല കേരളീയർക്കും അറിയാവുന്ന കാര്യങ്ങളാണെന്ന് ഒഴുക്കന്മട്ടിൽ പറഞ്ഞ് പോസ്റ്ററിലെ മുദ്രാവാക്യങ്ങൾ ആവർത്തിക്കുക മാത്രമാണദ്ദേഹം ചെയ്യുന്നത്. ബാക്കിയൊക്കെ ഈ ഗവണ്മെന്റിനെതിരെ പ്രതിപക്ഷത്തുള്ള സി.പി.എം. കഴിഞ്ഞ കുറേ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കുറ്റപ്പെടുത്തലുകൾ മാത്രമാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു ഭരണമാറ്റം മാത്രമാണ് സി.പി.എം. മുന്നോട്ടുവെക്കുന്നത്. ഇന്നത്തെ ഭരണം മാറി സി.പി.എമ്മിന്റെ ഭരണം വന്നാൽ ഒറ്റയടിക്ക് ഒക്കെ ശരിയാകും; അഴിമതി പൂർണ്ണമായി ഇല്ലാതാകും, മതനിരപേക്ഷത തിരിച്ച് വരും, എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും ലാഭത്തിലാകും, ജാതിക്കച്ചവടക്കാർ കാശിക്ക് പോകും, വികസനം തെങ്ങിന്റെ മണ്ടയിലൂടെ വരും എന്നൊക്കെയാണ് സ്വരാജ് പറഞ്ഞുവെക്കുന്നത്. കള്ളപ്പണം തിരിച്ചുകൊണ്ടുവരും, എല്ലാവർക്കും 15 ലക്ഷം രൂപവീതം ബാങ്കിലിട്ടുകൊടുക്കും, പെട്രോൾ ലിറ്ററിനു മുപ്പത് രൂപയാക്കും എന്നതൊക്കെ നേരത്തെ വേറൊരാൾ പറഞ്ഞുപോയി, അല്ലെങ്കിൽ അതിന്റെ ആവർത്തനം കൂടി കേൾക്കേണ്ടി വന്നേനെ.
3) ഏതായാലും അഞ്ച് വർഷം കൊണ്ട് നവ കേരളം കെട്ടിപ്പടുക്കാൻ കഴിയില്ല എന്ന് സ്വരാജ് തുറന്നു സമ്മതിക്കുന്നു. എന്നാൽ അതേ ലോജിക്ക് വെച്ച് വെറും അഞ്ച് വർഷം കൊണ്ട് കോൺഗ്രസ്സിനോ മറ്റേതൊരു പാർട്ടിക്കോ കേരളജനതയെ പൂർണ്ണമായി രക്ഷിക്കാനും കഴിയില്ല എന്നതും സമ്മതിച്ചുകൂടേ? പിന്നെന്തിനാണ് കെ.പി.സി.സി. പ്രസിഡണ്ട് നയിക്കുന്ന ജനരക്ഷായാത്രയുടെ പേരിനെച്ചൊല്ലി സ്വരാജിന്റെ കൂട്ടർ ഇത്രയേറെ കോലാഹലമുണ്ടാക്കുന്നത്. അതിനെച്ചൊല്ലി ഞാനിട്ട പോസ്റ്റാണല്ലോ സ്വരാജിനെ ഈ ചർച്ചയിലേക്ക് കൊണ്ടുവന്നത്. അപ്പോൾ ചുരുക്കം ഇത്രയേ ഉള്ളൂ, വിവിധ പാർട്ടികൾ തെരഞ്ഞെടുപ്പടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ വിശദീകരണ യാത്രകൾക്ക് എന്തെങ്കിലുമൊക്കെ പേരിടും, അതിൽ ഓരോ പാർട്ടിയുടേയും പ്രാദേശികമായ സംഘാടകമികവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകരെ പങ്കെടുപ്പിക്കും. തൃത്താലയിൽ ജനരക്ഷായാത്രക്ക് നല്ലവണ്ണം ആളുകൂടി എന്നതിൽ ഞാനെവിടെയും അഹങ്കരിച്ചിട്ടില്ല, എവിടെയും ആളില്ല എന്ന സ്വരാജിന്റെയും കൂട്ടരുടെയും നുണപ്രചരണത്തെ തിരുത്തുന്നതിനായി എന്റെ നാട്ടിലെ കാര്യം സൂചിപ്പിച്ചുവെന്നേ ഉള്ളൂ. ആളുകൂടാൻ കാരണവും മറ്റൊന്നല്ല, മുൻ കാലങ്ങളെക്കാൾ നന്നായി അതിനുവേണ്ടി പാർട്ടി തലത്തിൽ ഞങ്ങൾ മുന്നൊരുക്കങ്ങൾ നടത്തി എന്നതാണ് പ്രധാനകാരണം. ഞങ്ങളേക്കാൾ സിപി.എമ്മിന് സംഘാടകശേഷി കൂടുതലുള്ള സ്ഥലങ്ങളിൽ പിണറായിയുടെ യാത്രക്കും നല്ല പ്രവർത്തകപങ്കാളിത്തമുണ്ടാവും. അതിൽ അത്ഭുതപ്പെടാനോ നെഗളിക്കാനോ ഒന്നുമില്ല എന്നാണ് ഞാനാദ്യം മുതൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയുടേയോ പാർട്ടിയുടേയോ ഭൂതകാലത്തെ മുഴുവൻ മായ്ച്ച് കളയാൻ ഈ ആൾക്കൂട്ടത്തിന് കഴിയില്ല. ഞാൻ “ആൾക്കൂട്ട സിദ്ധാന്തത്തിൽ നിന്ന് മലക്കം മറിഞ്ഞ”തായി സ്വരാജിന് തോന്നുന്നത് ഇക്കാര്യം മനസ്സിലാകാത്തതുകൊണ്ടായിരിക്കാം. ആദ്യം മുതൽ ഒന്നുകൂടി മനസ്സിരുത്തി വായിക്കാൻ ഉപദേശിക്കുക മാത്രമേ ഇക്കാര്യത്തിൽ എനിക്ക് ചെയ്യാനുള്ളൂ.
4) സ്വന്തമായി കാമ്പുള്ള അഭിപ്രായമൊന്നും പറയാനില്ലാതെ പോസ്റ്റുകളിൽ വന്ന് തെറിവിളിക്കുന്നവരെക്കുറിച്ച് “ഇതൊന്നും രാഷ്ട്രീയബോധമോ സാമാന്യബുദ്ധിയോ ഉള്ളവർ ചെയ്യുന്ന കാര്യമല്ല” എന്ന സ്വരാജിന്റെ അഭിപ്രായത്തോട് എനിക്കും യോജിപ്പുണ്ട്. എന്റെ മുൻ പോസ്റ്റുകളിൽ തെറിവിളിച്ചവരും ഈ പോസ്റ്റിൽ തെറിവിളിക്കാൻ കാത്തിരിക്കുന്നവരുമായ സി.പി.എം/ഡി.വൈ.എഫ്.ഐ. അണികൾ ഇത് ശ്രദ്ധിക്കുമോ എന്നറിയില്ല. ഏതായാലും നിങ്ങളിൽ പലർക്കും രാഷ്ട്രീയബോധമോ സാമാന്യബുദ്ധിയോ ഇല്ല എന്ന് നിങ്ങളുടെ നേതാവിന് തന്നെ തിരിച്ചറിയാൻ കഴിയുന്നുണ്ട് എന്നതിൽ സന്തോഷം. ഈ ചർച്ചയിൽ തെറിവിളിച്ചതിന്റെ പേരിൽ ഇതുവരെ ആരെയും ബ്ലോക്ക് ചെയ്തിട്ടില്ലെങ്കിലും സ്വരാജിൽ നിന്ന് വ്യത്യസ്തമായി ഞാൻ പലരേയും മുൻപ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തന്റെ വീടിനെക്കുറിച്ച് തെറ്റായ പ്രചരണം നടത്തിയവർക്കെതിരെ ഐ.ടി.ആക്റ്റിന്റെ സെക്ഷൻ 66 എ ഉപയോഗിച്ച് ക്രിമിനൽ കേസ് കൊടുത്ത പിണറായി വിജയന്റെ വഴിയെ പോകാനുള്ള സമയമോ വിഭവലഭ്യതയോ ഇല്ലാത്തതുകൊണ്ട് വലിയ ശല്ല്യക്കാരെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കുന്നതാണ് എന്റെ രീതി.
5) മുന്നത്തെ കത്തിൽ ബംഗാളിലെ സിപിഎമ്മിന്റേയും കോൺഗ്രസ്സിന്റേയും അവസ്ഥ താരതമ്യം ചെയ്യാനാവശ്യപ്പെട്ട സ്വരാജ് അതിന്റെ കണക്കുകൾ കിട്ടി തൃപ്തിയായപ്പോൾ ഇപ്പ്പോൾ ഡെൽഹിയേക്കുറിച്ചാണ് ചോദിക്കുന്നത്. അത് കഴിഞ്ഞാൽ അദ്ദേഹം മറ്റേതെങ്കിലും സംസ്ഥാനത്തെക്കുറിച്ച് ചോദിക്കുമായിരിക്കും. തോൽവി സംഭവിക്കുമ്പോൾ അതിന്റെ കാരണം കണ്ടെത്തി തിരുത്തുന്ന പാർട്ടിയായിട്ടാണ് സ്വരാജ് സിപിഎമ്മിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ എത്രയാണ് സിപിഎമ്മിന് ഡൽഹി തെരഞ്ഞെടുപ്പിൽ ഓരോ നിയമസഭാമണ്ഡലങ്ങളിലും ലഭിച്ച വോട്ട്? മുന്നൂറോ അതോ നാനൂറോ? ഒരു പഞ്ചായത്ത് വാർഡ് തെരഞ്ഞെടുപ്പിൽ ലഭിക്കേണ്ട വോട്ട് പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കാത്ത പാർട്ടിയാണ് സ്വരാജിന്റേത്. ഇക്കാര്യത്തിൽ എന്ത് തിരുത്തലാണ് നടത്തിയിട്ടുള്ളത്? ജയിച്ചില്ല്ലെങ്കിലും സാരമില്ല, പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ വോട്ട് ചെയ്യാനുള്ള പൂതി തീർക്കാനെങ്കിലും ഒരു സ്ഥാനാർത്ഥിയെ അവിടെ മത്സരിപ്പിക്കാൻ ഈ തിരുത്തലുകൾക്കെല്ലാമൊടുവിൽ സാധിച്ചാൽ നന്ന്. എന്നാൽ സ്വരാജ് മനസ്സിലാക്കുക, കോൺഗ്രസ്സിന്റെ കാര്യത്തിൽ ഇപ്പോൾ തിരുത്തലുകൾ വരുത്തുന്നത് ഇന്ത്യൻ ജനതയാണ്. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് വിജയങ്ങൾ സൂചിപ്പിക്കുന്നത് അതാണ്. പിന്നെ രാഹുൽ ഗാന്ധിയേക്കുറിച്ച് സ്വരാജ് ഉന്നയിക്കുന്ന ആക്ഷേപങ്ങൾ സോഷ്യൽ മീഡിയയിൽ നമ്മളൊക്കെ ഏറെ കേട്ടിട്ടുണ്ട്, അതൊക്കെ സംഘികളിൽ നിന്നാണെന്ന് മാത്രം. ഡിവൈഎഫ്‌ഐ സെക്രട്ടറിക്ക് ആ ഭാഷയും അത്തരം ഉപമകളും ചേരുമോ എന്ന് സ്വയം തീരുമാനിക്കാനുള്ള കഴിവ് സ്വരാജിനുണ്ട് എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. സ്വരാജിന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായം അഖിലേന്ത്യാ പ്രസിഡണ്ട് എം. ബി. രാജേഷ് എംപി ഏതായാലും പങ്കുവെക്കുന്നില്ല എന്നാണ് തോന്നുന്നത്. പാർട്ടികളുടെ
പ്രതിനിധി സമ്മേളനം ചേരുന്നത് നാടിന്റെ നന്മക്ക് വേണ്ടിയുള്ള എന്തെങ്കിലും കാര്യത്തിനാണെങ്കിൽ അതിൽ നമുക്കെല്ലാവർക്കും സന്തോഷമുണ്ട്. എന്നാൽ തൊണ്ണൂറ് കഴിഞ്ഞ ഒരു മുതിർന്ന നേതാവിന് എന്ത് ശിക്ഷ കൊടുക്കണം എന്ന് ചർച്ചചെയ്യാൻ മാത്രമായിട്ടാണ് പ്രതിനിധി സമ്മേളനങ്ങൾ നടത്തപ്പെടുന്നത് എങ്കിൽ കഷ്ടമാണ്.
6) തൃത്താലയിലെ താങ്കളുടെ താത്പര്യത്തേക്കുറിച്ച് ഞാൻ പറഞ്ഞതും താങ്കൾ മനസ്സിലാക്കിയതും ഈ നാട്ടുകാർ മനസ്സിലാക്കിയതും ഒക്കെ ഒന്ന് തന്നെയാണ്. എന്നാൽ ആ ആഗ്രഹം തുറന്ന് പറയാൻ പോലും കഴിയാതെ “ഇത് പാർട്ടി വേറെയാണ്” എന്നൊക്കെ വീമ്പിളക്കുമ്പോൾ അത് മനസ്സിക്കാനുള്ള വിവരവും ഈ നാട്ടുകാർക്കുണ്ട് എന്ന് ഓർമ്മിപ്പിച്ചുവെന്നേ ഉള്ളൂ. പാർലമെന്ററി മോഹങ്ങളില്ലാത്ത യഥാർത്ഥ വിപ്ലവകാരികളാണ് താങ്കളടക്കമുള്ള സിപിഎമ്മിലെ യുവ നേതാക്കൾ എന്ന് താങ്കൾക്ക് നിർബന്ധമുണ്ടെങ്കിൽ ഞാൻ വിശ്വസിക്കാം.
7) കോൺഗ്രസ്സിനെ തോൽപ്പിക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പ്രഖ്യാപിച്ച പരമോന്നത നേതാവ് ഇഎംഎസിന്റെ പാർട്ടിയിലിരുന്ന് താങ്കൾ അവിശുദ്ധ കൂട്ടുകെട്ടുകളേക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ തമാശ തോന്നുകയാണ്. ഏതെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലോ ആരുടെയെങ്കിലും പുസ്തകത്തിലെ വരിയിലോ അവിശുദ്ധ കൂട്ടുകെട്ടുകൾക്ക് തെളിവ് തേടി അലയേണ്ടതില്ല, ഇഎംഎസും വാജ്പേയിയും എൽകെ അഡ്‌വാണിയും ഒരുമിച്ച് കോൺഗ്രസ്സിനെതിരെ കൈകോർത്ത് നിൽക്കുന്ന ഫോട്ടോ ഈ ഫേസ്ബുക്കിൽത്തന്നെ എത്രയോ ഓടിക്കൊണ്ടിരിക്കുന്നുണ്ട്.
8) സിപിഎമ്മിന് രാഷ്ട്രീയമായ തലവേദന സൃഷ്ടിച്ചുപോന്ന ടി.പി. ചന്ദ്രശേഖരൻ എന്ന കേരളമറിയുന്ന ഉന്നത രാഷ്ട്രീയ നേതാവിന്റെ ആസൂത്രിത കൊലപാതകവും രാഷ്ട്രീയപശ്ചാത്തലമുള്ള മറ്റേതെങ്കിലും കൊലപാതകങ്ങളും ഒരേ കണ്ണിലൂടെ കാണണമെന്ന് താങ്കൾ എത്ര വാശി പിടിച്ചാലും അത് കേരളത്തിൽ വിലപ്പോവില്ല പ്രിയ സ്വരാജ്. കാരണം മലയാളികൾ ഞാൻ നേരത്തെ സൂചിപ്പിച്ച ആ വെറും ആൾക്കൂട്ടമല്ല. എല്ലാ ജീവനുകളും വിലപ്പെട്ടതാണ്, എല്ലാ വേർപാടുകളും വേദനാജനകമാണ്. എന്നാൽ മറ്റ് പലതും കൊലപാതകങ്ങളാണെങ്കിൽ ടിപിയുടേത് വധശിക്ഷയാണ് എന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾക്ക് മനസ്സിലാവുന്നുണ്ട്. ടിപിയെ കൊല്ലാനുണ്ടായ കാരണം രാഷ്ട്രീയ വിരോധമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഏത് പാർട്ടിക്കായിരുന്നു അദ്ദേഹത്തോട് രാഷ്ട്രീയവിരോധമുണ്ടായിരുന്നത് എന്നത് മലയാളികളെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ടതില്ല.
9) അഴിമതി അവസാനിപ്പിക്കണമെന്നും തട്ടിപ്പുകാർ ഭരണാധികാരികളുടെ സാമീപ്യത്തെ ചൂഷണം ചെയ്യുന്നത് തടയണമെന്നുമുള്ള കാര്യത്തിൽ സിപിഎമ്മിന് എന്തെങ്കിലും ആത്മാർത്ഥതയുണ്ടോ? ഞങ്ങൾ ഭരിച്ചാൽ അങ്ങനെയൊന്നുമുണ്ടാവില്ല എന്ന മേനിനടിക്കലല്ലാതെ അതിനുവേണ്ടിയുള്ള എന്തെങ്കിലും ഘടനാപരമായ പരിഷ്ക്കാരങ്ങൾ നവകേരളമാർച്ചിലൂടെ സമൂഹത്തിന് മുന്നിൽ വെക്കാനുണ്ടോ? ഫാരീസ് അബൂബക്കർമാരും ദല്ലാൾ നന്ദകുമാറുമാരും സ്വാധീനിക്കുന്ന ഒരു ഭരണകൂടം ബിജു രാധാകൃഷ്ണന്റെ സ്വാധീനത്തിൽനിന്ന് വ്യത്യസ്തമായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കാൻ പറ്റും? സോളാർ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് യോഗ്യതാമാനദണ്ഡങ്ങളും കൃത്യമായ ഉത്തരവാദിത്തങ്ങളും നിശ്ചയിക്കണമെന്ന് പലയിടത്തുനിന്നും നിർദ്ദേശമുയർന്നപ്പോൾ അതിനെതിരെ ആദ്യം ശബ്ദമുയർത്തിയത് ഇന്നത്തെ നവകേരളയാത്രയുടെ നായകനായിരുന്നുവെന്നും ഓർക്കുമല്ലോ. ചില വ്യക്തികൾ മാത്രമാണ് തെറ്റുകാർ എന്നും മറ്റ് ചിലരാണെങ്കിൽ തെറ്റ് പറ്റുകയേ ഇല്ല എന്നും കണ്ണടച്ച് വിശ്വസിച്ചിരിക്കാതെ ആരുവിചാരിച്ചാലും അധികം തെറ്റുകൾ ചെയ്യാൻ പറ്റാത്ത വ്യവസ്ഥിതികൾക്ക് വേണ്ടിയല്ലേ ഞാനും താങ്കളുമടങ്ങുന്ന യുവസമൂഹം ശബ്ദമുയർത്തേണ്ടത്? എന്ത് പറയുമ്പോഴും സരിത സരിത സരിത ശാലു ശാലു ശാലു എന്ന് കമന്റിടുന്ന സാദാ ഡിഫിക്കാരുടെ നിലവാരത്തിൽ നിന്നുയരാൻ സ്വരാജിന് ഇനിയും കഴിയുമെന്നാണെന്റെ വിശ്വാസം.
10) ജയരാജന്റെ പ്രതിചേർക്കലുമായി ബന്ധപ്പെട്ട് സ്വരാജിന്റേത് പോലുള്ള ഊഹാപോഹങ്ങൾക്കും ലളിതയുക്തികൾക്കും ഒരു സ്ഥാനവുമില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനിക്കേണ്ടതാണ് അതൊക്കെ. ആദ്യം പ്രതിയല്ലാതിരുന്ന ജയരാജൻ പിന്നീടെങ്ങനെ പ്രതിയായി എന്ന് സ്വരാജ് ചോദിക്കുമ്പോൾ അതേ നാണയത്തിന്റെ മറുവശം എന്ന നിലയിൽ ആദ്യമൊക്കെ ലാവലിൻ കേസിൽ പ്രതിയായിരുന്ന പിണറായി വിജയൻ പെട്ടെന്നെങ്ങനെ ഒരു സുപ്രഭാതത്തിൽ പ്രതിയല്ലാതായി എന്ന ചോദ്യവും പലരും ഉയർത്തുന്നുണ്ട്. പ്രധാന കേസിൽ നിന്ന് വേർപ്പെടുത്തി പ്രത്യേകമായി എടുത്ത് തെളിവ് നിരത്തിയുള്ള വിചാരണയിലേക്കൊന്നും പോവാതെ തിടുക്കത്തിൽ വിജയനെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു എന്ന പരാതി അന്നേ കേട്ടിരുന്നു. ഏതായാലും അതിന്മേലൊന്നും അഭിപ്രായം പറയാൻ ഈ ഘട്ടത്തിൽ ഞാനില്ല. അതൊക്കെ നിയമാനുസൃതം തീരുമാനിക്കാൻ കഴിയുന്ന കോടതികളുള്ള ഈ നാട്ടിൽ നമ്മളാരും തെരുവിൽ തീപ്പന്തമാവേണ്ടതില്ല എന്നാണെനിക്ക് തോന്നുന്നത്. ഏതായാലും ജയരാജന്റെ അസുഖം ഭേദമാവട്ടെ എന്ന് ഞാൻ പറഞ്ഞതിലെ ആത്മാർത്ഥതയെ സ്വരാജ് കുറച്ച് കാണേണ്ടതില്ല. എനിക്ക് അദ്ദേഹത്തോടുള്ളത് രാഷ്ട്രീയ പ്രവർത്തനശൈലിയോടുള്ള വിയോജിപ്പ് മാത്രമാണ്.
11) മുസോളിനി പ്രയോഗം ചിലരുടെ രാഷ്ട്രീയ പ്രവർത്തനശൈലികളെക്കുറിച്ച് നടത്തുന്നതിൽ ഒരനൗചിത്യവും തോന്നാത്തതുകൊണ്ടാണ് ഞാനത് കടമെടുത്ത് ആവർത്തിച്ചത്. അതിന്റെ ഉപജ്ഞാതാവായ ജയശങ്കറിന്റെ രാഷ്ട്രീയത്തെക്കുറിച്ച് എനിക്കറിയാവുന്നതാണ് ഞാൻ പറഞ്ഞത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ആർ എസ് എസ്സിനനുകൂലമായി മാറിയിട്ടുണ്ടെന്നാണ് ആരോപണമെങ്കിൽ അതെത്രയും പെട്ടെന്ന് ബന്ധപ്പെട്ട പാർട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്. ഏതായാലും തത്ക്കാലം സ്വരാജ് ഇടതുമുന്നണിയിലെ ഒരു കക്ഷിയുടെ ഒരു പോഷകസംഘടനയുടെ സംസ്ഥാന നേതാവ് എന്നതുപോലെ ജയശങ്കറും അതേ മുന്നണിയിലെ മറ്റൊരു കക്ഷിയുടെ ഒരു പോഷകസംഘടനയുടെ സംസ്ഥാന നേതാവാണ്. നിങ്ങളുടെ മുന്നണിക്കകത്തെ മറ്റ് വലുപ്പച്ചെറുപ്പങ്ങൾ എനിക്കറിയില്ല. “മുണ്ടുടുത്ത മുസോളിനി” എന്ന രാഷ്ട്രീയ വിമർശനത്തോട് താരതമ്യപ്പെടുത്താവുന്ന ഒന്നാണോ “പുഴുത്ത പട്ടി” എന്ന അധിക്ഷേപമെന്നതിനേക്കുറിച്ച് പൊതുസമൂഹം വിലയിരുത്തട്ടെ. “ഇത്തരം പ്രയോഗങ്ങൾ ആര് നടത്തിയാലും അതിനോട് എനിക്ക് യോജിപ്പില്ല” എന്ന് സ്വരാജ് പറയുമ്പോൾ അതിൽ ഒരു ജനപ്രതിനിധിക്കെതിരെ ഒരു രാഷ്ട്രീയനേതാവ് നടത്തിയ “പരനാറി” പ്രയോഗവും ഉൾപ്പെടുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
12) തന്റെ സ്റ്റാലിൻ അനുകൂല മനോഭാവം സ്വരാജ് തുറന്ന് സമ്മതിക്കുന്നു. അതിലെനിക്കൊട്ടും അത്ഭുതവുമില്ല. മറ്റ് ലോകരാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ സിപിഎമ്മുകാർ സ്റ്റാലിനെ ഇന്നും മഹാനായ നേതാവായി അംഗീകരിക്കുന്നു എന്നത് ഞാൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഏതായാലും സ്വരാജിനും ഒ.എൻ.വി. അദ്ദേഹത്തോട് പറഞ്ഞതായിപ്പറഞ്ഞ കഥയിലെ വൃദ്ധനുമുള്ള കാഴ്ചപ്പാടല്ല സ്റ്റാലിനേക്കുറിച്ച് റഷ്യയിൽ പൊതുവെയും ഇന്നത്തെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മരം കോച്ചുന്ന തണുപ്പും റൊട്ടിക്കഷണവുമൊക്കെ സമാസമം ചേർത്ത് ആർദ്രതയുള്ള മനസ്സിനേക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ ഈദി അമീനെക്കുറിച്ചും കണ്ടേക്കും കുറേ. സ്റ്റാലിൻ മരിച്ചതിന്റെ പിറ്റേന്ന് ലോക്കറിൽ വെച്ചിരുന്ന സ്റ്റാലിൻ വിരുദ്ധ രേഖകൾ പുറത്തുചാടിയിരുന്നൊന്നുമില്ല. പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് അവയിൽ പലതും പുറംലോകമറിഞ്ഞുതുടങ്ങിയത്, പലതും 1990കളിൽ സോവിയറ്റ് യൂണിയൻ തകർന്നതിന് ശേഷം മാത്രം. അതുകൊണ്ട് തന്നെ 1964ൽ മരിച്ച ജവഹർലാൽ നെഹ്രുവിന്റെ ഒന്നോ രണ്ടോ വാചകം ആരുടേയും മഹത്ത്വത്തിന്റെ ടെസ്റ്റിമോണിയൽ ആവുന്നില്ല. നെഹ്രു ഞങ്ങളെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുപ്പിച്ചു, ഗാന്ധിജി ഞങ്ങളുടെ ക്യാമ്പ് സന്ദർശിച്ച് അഭിനന്ദിച്ചു എന്നൊക്കെ പറഞ്ഞ് ഈ മാതിരി കടന്നുവരാറുള്ളത് പൊതുവെ സംഘികളാണ്.
13) അടിയന്തരാവസ്ഥക്കെതിരെ ഒട്ടും നിസ്സാരമായിട്ടല്ല ഞാൻ പറഞ്ഞത്, മറിച്ച് അതിനെ തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നു. അന്ന് നടന്ന ഓരോ പീഢനവും ഓരോ രക്തസാക്ഷിത്തവും ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കം തന്നെയാണ്. എന്നാൽ അടിയന്തരാവസ്ഥയിൽ പീഢനമനുഭവിച്ചു എന്നത് പിന്നീട് സ്വയം വിമർശനാതീതനാണെന്ന് വിശ്വസിക്കാനും കൂടെയുള്ളവരെ അങ്ങനെ വിശ്വസിപ്പിക്കാനുള്ള ഒരു ന്യായീകരണമല്ല എന്നതാണ് ഞാൻ പറഞ്ഞതിന്റെ വ്യക്തമായ അർത്ഥം. അതിനെ വളച്ചൊടിച്ച് വികാരഭരിതനാവുന്ന തന്ത്രം വിലപ്പോവില്ല.
14) എന്നെക്കുറിച്ച് പബ്ലിക്ക് ഡൊമൈനിലുണ്ടെന്ന് ദുസ്സൂചന നൽകിക്കൊണ്ട് “പരീക്ഷ ക്രമക്കേട്, മാർക്ക് തട്ടിപ്പ് ആരോപണങ്ങൾ ആരെങ്കിലും ഉയർത്തിയാൽ എന്ത് പറയും” എന്നാണ് സ്വരാജ് ചോദിക്കുന്നത്. ഇദ്ദേഹം ഇവിടെ പുതിയ ആളാണോ എന്നറിയില്ല. ആ ആരോപണങ്ങളൊക്കെ നേരത്തെത്തന്നെ സ്വരാജിന്റെ പാർട്ടിക്കാർ ഇവിടെ ഉയർത്തിക്കഴിഞ്ഞു, ഞാൻ മറുപടിയും നൽകിക്കഴിഞ്ഞു. ടൈം ലൈനിൽ പരതിയാൽ ലിങ്ക് കിട്ടും. “ബൽറാമിന്റെ സഹപാഠികൾ” എന്ന് പറഞ്ഞ് പഴയ എസ് എഫ് ഐക്കാരെക്കൊണ്ട് പോസ്റ്റിടീച്ചത് സ്വരാജ് അറിഞ്ഞുകാണില്ല എന്ന് തോന്നുന്നു. ഏതായാലും എന്റെ വിദ്യാഭ്യാസകാലത്തേക്കുറിച്ച് വിശദീകരിക്കാൻ എനിക്ക് അത്തരമൊരവസരം നൽകിയവരോട് പ്രത്യേകം നന്ദിയുണ്ട്.
15) ഹനീഫ വധക്കേസിലെ എനിക്കെതിരെയുള്ള വാർത്താലിങ്ക് രണ്ട് തവണ ചോദിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല. പകരം സ്വരാജ് മാത്രം എവിടെയോ കണ്ട ഏതോ ചിത്രത്തിന്റെ അടിയിൽ ലൈക്ക് ചെയ്തവരെ ഞാൻ തപ്പിപ്പിടിച്ച് കണ്ടെത്തണമത്രേ. ഏതായാലും ഇനി അതിനേക്കുറിച്ച് ചോദിച്ച് ഞാൻ ഇദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നില്ല. ആവേശപ്പുറത്ത് പറഞ്ഞുപോയതാണെന്ന് മനസ്സിലായി. ചാറ്റ് ഗ്രൂപ്പിൽ ഞാനന്ന് സഹപ്രവർത്തകരോട് ആവശ്യപ്പെട്ടത് വസ്തുതകൾ സഹിതം കോൺഗ്രസ് ഹനീഫ വധക്കേസിലെ കുറ്റാരോപിതർക്കെതിരെ മണിക്കൂറുകൾക്കുള്ളിൽ നടപടിയെടുത്തതും സിപിഎം പ്രതികളെ മുടക്കോഴി മലയിൽ ഒളിപ്പിച്ചതും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു.
16) എന്നാൽ പി എസ് സി പരീക്ഷക്ക് പ്രിപ്പയർ ചെയ്യുന്ന മട്ടിൽ റിസർച്ച് നടത്തി സ്വരാജ് നീണ്ട ഒരു ലിസ്റ്റുമായിട്ടാണ് വന്നിരിക്കുന്നത്. ദേവേന്ദ്രപാണ്ഡെ, ബോലാനാഥ്, സുശീൽകുമാർ ശർമ്മ, ജഗദീശ് ടൈറ്റ്ലർ തുടങ്ങി കുറേ പേരുകൾ കവലപ്രസംഗ രൂപത്തിൽ സ്വരാജ് പറയുന്നുണ്ട്. മിനിമം മുപ്പത് വർഷം മുൻപ് നടന്ന കാര്യങ്ങളാണ് ലിസ്റ്റിൽ പൊതുവെയുള്ളത്. എന്തിനാണ് ഇതൊക്കെ പറയുന്നത് എന്നതാണ് രസം. വിവിധ ക്രിമിനൽ കേസുകളിൽ പാർട്ടിക്കാരോ അനുഭാവികളോ പ്രതികളാവുമ്പോൾ പാർട്ടി എന്ന നിലയിൽ അവരെ സംരക്ഷിക്കാനോടിയെത്തുന്ന രീതി ജനാധിപത്യമൂല്ല്യങ്ങൾക്ക് നിരക്കുന്നതാണോ എന്ന വിഷയത്തിനുള്ള മറുപടിയാണത്രേ ഈ ഉദാഹരണങ്ങളൊക്കെ. കഴിഞ്ഞ കത്തിൽ അഴിമതിയേക്കുറിച്ച് പറഞ്ഞപ്പോൾ “നിങ്ങൾക്കെതിരെ ഞങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾ ഞങ്ങൾക്കെതിരെയും പറയുകയാണല്ലേ” എന്ന് പരിഭവിച്ച ആളാണിപ്പോൾ ഞങ്ങളിപ്പോൾ കൊല്ലുന്നെങ്കിൽ നിങ്ങൾ പണ്ട് കൊന്നിട്ടില്ലേ എന്ന് ചോദിക്കുന്നത്. പ്രിയ സ്വരാജ്, ഞങ്ങളാരും ദേവേന്ദ്ര പാണ്ഡെയുടേയോ ബോലാനാഥിന്റേയോ ഫോട്ടോ പ്രൊഫെയിൽ പിക് ആയി കൊണ്ടുനടക്കുന്നവരല്ല. കോൺഗ്രസ്സിൽ മമ്പറം ദിവാകരനുള്ള അതേ പ്രാധാന്യമാണ് സിപിഎമ്മിൽ പിണറായി വിജയനും പി ജയരാജനുമുള്ളത് എന്നാണ് വാദമെങ്കിൽ അതിനും എനിക്ക് മറുപടി ഇല്ല.
17) ”ജബ് ബർഗത് കാ പേഡ് ഗിർത്താ ഹെ, ധോ ധർത്തി സരാ ഹിൽത്തി ഹെ”. രാജീവ് ഗാന്ധിയുടെ പ്രസംഗം സ്വരാജ് കേട്ടെഴുതുന്നത് ഇങ്ങനെയാണ്. എന്താണീ ബർഗത് കാ പേഡ് എന്നത് സത്യമായിട്ടും മനസ്സിലായിട്ടില്ല. സുരേന്ദ്രൻജി പറഞ്ഞ ഹിന്ദി ട്യൂഷൻ ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്. ഏതായാലും രാജീവ് ഗാന്ധി പറഞ്ഞതിനേക്കുറിച്ച് ഞാൻ തന്നെ ഫേസ്ബുക്കിൽ നേരത്തെ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.
18) അവസാന പാരഗ്രാഫിൽ സ്വരാജ് പറയുന്നത് എത്ര ബാലിശമാണെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാവുന്നില്ലെങ്കിൽ സത്യത്തിലെനിക്ക് സഹതാപം തോന്നുന്നുണ്ട്. പിണറായി വിജയനേക്കുറിച്ച് ഞാൻ ഒരു പൊതുപരിപാടിയിൽ സംസാരിക്കുമ്പോൾ ഒന്നുരണ്ട് നല്ല വാക്കുകൾ പറഞ്ഞത്രെ. അതുകൊണ്ട് തന്നെ ഇനിയൊരിക്കലും അദ്ദേഹത്തെ വിമർശിക്കാൻ പാടില്ലാത്രേ. അങ്ങനെ വിമർശ്ശിച്ചാൽ അത് അപ്പൊപ്പ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നതിന് തുല്ല്യമാണെന്ന് പറയാതെ പറഞ്ഞുവെച്ച് ആക്ഷേപിക്കുന്നുമുണ്ട് ഇദ്ദേഹം. കഷ്ടം, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ നിലവാരമോർത്ത്!
ശ്രീ സ്വരാജ്, ഇത് കേരളമാണ്. ഇവിടത്തെ പൊതുപ്രവർത്തകർ മാത്രമല്ല, നാട്ടുകാരൊക്കെ തലമുറകളായി പുലർത്തുന്ന ചില മര്യാദകളുണ്ട്. സുജനമര്യാദകൾ എന്നതിനെ പറയും. ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോൾ സംഘാടകരെക്കുറിച്ചും വിശിഷ്ടാതിഥികളെക്കുറിച്ചുമൊക്കെ പറ്റാവുന്ന ഒന്ന് രണ്ട് നല്ല കാര്യങ്ങൾ പറയുക, വിമർശനങ്ങളുണ്ടെങ്കിൽ അത് മാന്യമായ ഭാഷയിൽ സൂചിപ്പിക്കുക എന്നതൊക്കെ ഒരു മിനിമം മര്യാദ മാത്രമാണ്. അതിലെ ഏതെങ്കിലും വാക്കുകൾ അടർത്തിമാറ്റി വല്ല്യ കാര്യമെന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് അപഹാസ്യമാണെന്ന് ദയവായി തിരിച്ചറിയണം. പിണറായി വിജയനോടും അദ്ദേഹത്തിന്റെ പാർട്ടിയോടും നൂറിൽ തൊണ്ണൂറ് കാര്യങ്ങളിലും എനിക്ക് വിയോജിപ്പുണ്ട്. ബാക്കിയുള്ള പത്ത് കാര്യങ്ങളിൽ യോജിപ്പുണ്ടാവാം. യോജിപ്പുകളും വിയോജിപ്പുകളും ഒരുപോലെ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു വ്യവസ്ഥിതിയാണ് ജനാധിപത്യം.
ഞാൻ പിണറായി വിജയനുമായി വേദി പങ്കിട്ടത് രണ്ട് തവണയാണ്. ഒന്ന് എന്റെ മണ്ഡലത്തിലെ ഒരു സഹകരണ ബാങ്കിന്റെ വാർഷിക പരിപാടിയിൽ. രണ്ട് ഞാൻ അധ്യക്ഷനും പിണറായി ഉദ്ഘാടകനുമായി കോഴിക്കോട് നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങ്. താങ്കൾ നിർദ്ദേശിച്ച പോലെ ലാവലിൻ കേസിലും കൊലപാതക രാഷ്ട്രീയത്തിലുമുള്ള എന്റെ അഭിപ്രായം മുഖത്ത് നോക്കി പറയാനുള്ള ഒരവസരമായി അത് രണ്ടിനേയും കാണാൻ അന്നെന്റെ ഔചിത്യബോധം അനുവദിച്ചിരുന്നില്ല. ദയവായി മാപ്പാക്കണം, ഇനി ഞങ്ങളൊരുമിച്ച് പങ്കെടുക്കുന്ന പരിപാടി അത് ഓണാഘോഷമായാലും ബർത്ത്ഡേ പാർട്ടി ആയാലും ഈ വിഷയങ്ങൾ പറയാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളാം.
പരസ്പരം കണ്ടാൽ ചിരിക്കുക, അഭിവാദ്യം ചെയ്യുക, വീട്ടിൽ വരുന്ന ആളുകളോട് കയറി ഇരിക്കാൻ പറയുക, കുടിക്കാനെന്തെങ്കിലും വേണമോ എന്ന് ചോദിക്കുക, രാഷ്ട്രീയമോ മതമോ ഒന്നും നോക്കാതെ കല്ല്യാണം വിളിക്കുക, മരണവീടുകളിൽ ഓടിയെത്തുക ഇതൊക്കെയാണ് എന്റെ നാട്ടിലെ പൊതുശീലം. സ്വരാജിന്റെ നാട്ടിലും ഇങ്ങനെത്തന്നെയാണെന്നായിരുന്നു ഇതുവരെ എന്റെ വിചാരം. ഏതായാലും പ്രത്യേക താത്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും സ്വരാജ് തൃത്താലയുടെ ഈ കാര്യങ്ങളൊക്കെ ഒന്ന് മനസ്സിലാക്കിവെക്കുന്നത് നല്ലതാണ്, കാരണം ഇത് നാട് വേറെയാണ്.
ഇതവസാന മറുപടിയായി കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്-
Discussion about this post