ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ. ബിജെപി ഒരിക്കലും രാഹുൽ ഗാന്ധിയെ ഒരു എതിരാളിയായി കണക്കാക്കിയിട്ടില്ല. പക്ഷേ രാജ്യത്തെ മാദ്ധ്യമങ്ങൾ രാഹുൽ ഗാന്ധിയെ ബിജെപിയുടെ എതിരാളി എന്ന് പറഞ്ഞ് അനാവശ്യമായ താര പരിവേഷമുണ്ടാക്കി കൊടുക്കുകയാണ്. പത്തുവർഷം ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിട്ടും ബിജെപി ഭരണഘടന മാറ്റിയിട്ടില്ല. ഇന്ത്യൻ ഭരണഘടനയിൽ മാറ്റം വരുത്തിയിട്ടുള്ളതെല്ലാം നെഹ്റു കുടുംബം ആണെന്നും ജെപി നദ്ദ വ്യക്തമാക്കി.
“രാഹുൽ ഗാന്ധിക്ക് വായനാശീലം ഇല്ലാത്തതാണ് പ്രധാന പ്രശ്നം. അദ്ദേഹത്തിന് ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് യാതൊന്നും തന്നെ അറിയില്ല. അദ്ദേഹത്തിൻ്റെ ഔപചാരിക വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് എനിക്കറിയില്ല. രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ പണ്ഡിറ്റ് നെഹ്‌റു അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാൻ ഭരണഘടന ഭേദഗതി ചെയ്തതായി അദ്ദേഹത്തിന് അറിയില്ല. അവൻ്റെ മുത്തശ്ശി കോടതി വിധി വീറ്റോ ചെയ്യാൻ ഭരണഘടന മാറ്റി. ഷാ ബാനോ കേസിൽ മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അദ്ദേഹത്തിൻ്റെ ബഹുമാന്യനായ പിതാവും ഭരണഘടന ഭേദഗതി ചെയ്തു. ഒരു ഭരണഘടനാ അതോറിറ്റി പുറപ്പെടുവിച്ച ഓർഡിനൻസ് രാഹുൽ ഗാന്ധി തന്നെ കീറി കളഞ്ഞതും ഇന്ത്യയിലെ ജനങ്ങൾ കണ്ടതാണ്. അപ്പോൾ ആരാണ് ശെരിക്കും ഭരണഘടന മാറ്റിയത്? രാജ്യത്തെ ജനങ്ങൾ എല്ലാം കാണുന്നും തിരിച്ചറിയുന്നുമുണ്ട് എന്ന രാഹുൽ ഗാന്ധി ഓർക്കണം” എന്നും ജെപി നദ്ദ വ്യക്തമാക്കി.
ബിജെപി കഴിഞ്ഞ 10 വർഷമായി ഭൂരിപക്ഷത്തോടെ തന്നെ അധികാരത്തിലുണ്ട്. ജമ്മു കശ്മീരിലല്ലാതെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ടോ? ഞങ്ങൾ എന്നും ഭരണഘടനയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യൻ ഭരണഘടനയെ മറ്റാരും വഞ്ചിക്കാൻ ഞങ്ങൾ അനുവദിക്കുകയും ഇല്ല. ഒരിക്കലും ഭരണഘടന വായിച്ചിട്ടില്ലാത്ത രാഹുൽഗാന്ധി ഇപ്പോൾ ഭരണഘടനയുടെ പകർപ്പും ആയാണ് സഞ്ചരിക്കുന്നത് പോലും. 2014 ലും 2019ലും 44 ഉം 52 ഉം സീറ്റുകൾ മാത്രം നേടാൻ കഴിഞ്ഞിട്ടുള്ള കോൺഗ്രസിനെ ഇപ്പോഴും ബിജെപിയുടെ എതിരാളിയായി കാണുന്നത് മാദ്ധ്യമങ്ങൾ മാത്രമാണെന്നും ജെ പി നദ്ദ വ്യക്തമാക്കി.








