ചരിത്രം രചിച്ച് ഇറ്റാലിയൻ ക്ലബ് അറ്റലാന്റ യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യൻമാരായി. ഡബ്ലിനിൽ അരങ്ങേറിയ സൂപ്പർ പോരാട്ടത്തിൽ സീസണിൽ തോൽവി അറിയാതെ മുന്നേറിയ ബുണ്ടസ് ലിഗ ചാമ്പ്യൻമാരായ ബയേർ ലെവർകുസനെയാണ് അറ്റലാന്റ തകർത്തത്. ലുക്ക്മാന്റെ കിടിലൻ ഹാട്രിക് മികവിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഗാസ്പെറേനിയുടെ ടീം സാബിയുടെ കുട്ടികളെ പഞ്ഞിക്കിട്ടത്.
12, 26, 75 മിനിറ്റുകളിലായിരുന്നു നൈജീരിയൻ താരം അഡെമോള ലുക്ക്മാന്റെ എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾ. ആദ്യ ഗോളിന് സപ്പകോസ്റ്റ വഴിയൊരുക്കിയപ്പോൾ മൂന്നാം ഗോളിന് അസിസ്റ്റ് ചെയ്തത് സ്കമാക്കയായിരുന്നു. സാബി അലോൺസോയുടെ ശിക്ഷണത്തിൽ തുടർച്ചയായ 51 മത്സരങ്ങളിൽ തോൽവി അറിയാതെ കുതിപ്പ് നടത്തിയ ശേഷമാണ് ലെവർകുസൻ ഒടുവിൽ വീണത്.
അറ്റലാന്റയാകട്ടെ 61 വർഷങ്ങൾക്ക് ശേഷമാണ് ഒരു കിരീടം സ്വന്തമാക്കുന്നത്. അറ്റലാന്റയുടെ യൂറോപ്പ ലീഗ് കിരീട നേട്ടം ഇറ്റാലിയൻ ഫുട്ബോളിന് ആശ്വാസമായി. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ മൂന്ന് യൂറോപ്യൻ ടൂർണമെന്റുകളിലും ഇറ്റാലിയൻ ക്ലബ്ബുകൾ ഫൈനലിൽ എത്തിയെങ്കിലും ഒന്നിലും കിരീടം നേടാൻ സാധിച്ചിരുന്നില്ല.
യുവേഫ യൂറോപ്പ ലീഗ് ജയിച്ചതോടെ അറ്റലാന്റയ്ക്ക് അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. യുവ താരങ്ങളെ വാർത്തെടുക്കുന്നതിൽ മിടുക്കനായ കോച്ച് എന്ന് അറിയപ്പെടുന്ന ഗാസ്പെറേനിക്ക് അറ്റലാന്റയുടെ യൂറോപ്പ ലീഗ് കിരീട നേട്ടം അർഹിച്ച അംഗീകാരമായി.
Discussion about this post