ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെ പ്രവചനത്തെ വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ. വോട്ടെണ്ണൽ ജൂൺ നാലിന് ധാരാളം വെള്ളം കയ്യിൽ കരുതിക്കോളൂ എന്നായിരുന്നു വിമർശകർക്കുള്ള പ്രശാന്ത് കിഷോറിന്റെ മറുപടി. ദി വയറിലെ കരൺ ധാപ്പറും പ്രശാന്ത് കിഷോറും തമ്മിലുള്ള അഭിമുഖം വീണ്ടും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയായിരുന്നു എക്‌സിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
‘മനസും ശരീരവും തണുക്കാനായി ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്റെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള പ്രവചനം കേട്ട് മുറവിളി കൂട്ടുന്നവർ വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിന് ധാരാളം വെള്ളം കയ്യിൽ കരുതൂ..’- പ്രശാന്ത് കിഷോർ എക്‌സിൽ കുറിച്ചു.
2019ലെ തിരഞ്ഞെടുപ്പിനേപ്പോലെയോ അതിലധികമോ സീറ്റുകൾ ബിജെപി ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ നേടുമെന്ന് പ്രശാന്ത് കിഷോർ നേരത്തെ പ്രവചിച്ചിരുന്നു. ബിജെപി ഒറ്റയ്ക്ക് 300 സീറ്റോ അതിലധികമോ നേടി കഴിഞ്ഞ തവണത്തെ മികച്ച പ്രകടനം ആവർത്തിക്കുമെന്നാണ് പ്രശാന്ത് കിഷോർ ഉറപ്പിച്ച് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇപ്പോഴും ഉയർന്നു നിൽക്കുകയാണെന്ന് 2014ൽ ബിജെപിയുടെ ചരിത്ര വിജയത്തിന് ചുക്കാൻ പിടിച്ച തെരഞ്ഞെടുപ്പ് തന്ത്രഞ്ജൻ പറഞ്ഞു.
Discussion about this post