തൃശ്ശൂർ: കോർപ്പറേഷൻ മേയറുടെ ചേമ്പറിന് മുൻപിൽ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി ബിജെപി കൗൺസിലർമാർ. തൃശ്ശൂർ നഗരത്തിലെ തോടുകളും, ഓടകളും, കനാലുകളും മഴ കാലം തുടങ്ങുന്നതിനു മുൻപേ അടിയന്തിരമായി വൃത്തിയാക്കണം എന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കുത്തിയിരിപ്പ് സമരം.
പ്രതിഷേധത്തിൽ ബിജെപി പാർലിമെന്ററി ലീഡറും കൊക്കാല ഡിവിഷൻ കൗൺസിലറും ആയ വിനോദ് പൊള്ളാഞ്ചേരി,പൂങ്കുന്നം ഒന്നാം ഡിവിഷൻ കൗൺസിലർ ഡോ.വി ആതിര, കോട്ടപ്പുറം ഡിവിഷൻ കൗൺസിലർ നിജി കെ ജി, പാട്ടുരായ്ക്കൽ ഡിവിഷൻ കൗൺസിലർ രാധിക, ബിജെപി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ,പാർട്ടി സംസ്ഥാന കൗൺസിൽ അംഗം വി ആർ മോഹനൻ, ഒല്ലൂർ മണ്ഡലം ജന:സെക്രട്ടറി
സുശാന്ത് ഐനിക്കുന്നത് തുടങ്ങിയവർ പങ്കെടുത്തു.
ഡിവിഷനുകളിലെ തോടുകളും, ഓടകളും കനാലുകളും മഴക്ക് മുൻപ് അടിയന്തിരമായി പായലും ചണ്ടിയും മറ്റു മാലിന്യങ്ങളും നീക്കി വൃത്തി യാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ മേയർ എം. കെ. വർഗീസിന് ഈ മാസം ആദ്യവാരം കത്ത് നൽകിയിരുന്നു. എന്നാൽ ഇതിൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി കോടികണക്കിന് രൂപയുടെ നാശ നഷ്ട്ടങ്ങൾ ആണ് കോർപ്പറേഷൻ നിവാസികൾക്ക് ഉണ്ടായിട്ടുള്ളത്. ഇതേ തുടർന്നാണ് കോർപറേഷന്റെ അനാസ്ഥയ്‌ക്കെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.
മഴക്കാല പൂർവ്വ ശുചീകരണം ഉടൻ നടത്തിയില്ലെങ്കിൽ വെള്ളക്കെട്ട് പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടായി വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടാകുമെന്നും അതിനാൽ വേണ്ട നടപടി കൈക്കൊള്ളണമെന്നും മേയറേ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നുവെന്ന് ബിജെപി വ്യക്തമാക്കി. ജനങ്ങൾക്ക് ബുദ്ധി മുട്ട് ഉണ്ടാകുന്ന അവസ്ഥ വരാതെ അടിയന്തിരമായി ശുചീകരണ പ്രവർത്തി തുടങ്ങുമെന്നും ബിജെപി കൗൺസിലർമാർക്ക് മേയർ നേരത്തെ ഉറപ്പ് നൽകുകയും ചെയ്തിരുന്നതാണ്. കോർപ്പറേഷന്റെ തികഞ്ഞ അനാസ്ഥയും കെടുകാര്യസ്ഥയും മൂലം ഉണ്ടായ കോടികണക്കിന് രൂപയുടെ നാശ നഷ്ടങ്ങൾക്ക് മേയർ മറുപടി പറയണം എന്നും ബിജെപി ആവശ്യപ്പെട്ടു.
Discussion about this post