പത്തനംതിട്ട: വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം ആര്യാ കൃഷ്ണ(22)യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷി(22)നെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ഇത് സംബന്ധിച്ച മൊഴി ആര്യയുടെ പിതാവ് അനിൽ കുമാർ പോലീസിന് നൽകിയിരുന്നു.
4 സ്ഥാപനങ്ങളിൽ നിന്ന് ആര്യയെ കൊണ്ട് ആശിഷ് ലോണെമടുപ്പിച്ചിരുന്നു. പുതിയ കാറെടുക്കാൻ വായ്പയ്ക്ക് ആര്യയുടെ വീടിന്റെ കരമടച്ച രസീത് ആവശ്യപ്പെട്ട് ഇയാൾ നിരന്തരം സമ്മർദത്തിലാക്കിയിരുന്നു. എന്നാൽ ആര്യ ഇതു നൽകിയില്ല. സംഭവത്തിന്റെ തലേദിവസം പുതിയ കാർ വാങ്ങാനുള്ള വായ്പയുടെ കാര്യം തിരക്കാനായി പത്തനംതിട്ടയിൽ പോയ സമയം വാക്കുതർക്കമുണ്ടായി. അടുത്ത ദിവസം രാവിലെ മാതാപിതാക്കളുമായി ലോൺ തരപ്പെടുത്താനായി ആശിഷ് പോയ സമയത്താണ് ആര്യ ജീവനൊടുക്കുന്നത്.
മരണപ്പെടുന്നതിന് മുൻപ് അരമണിക്കൂറോളം അമ്മയുമായി സംസാരിച്ചിരുന്നു. അമ്മ ആവശ്യപ്പെട്ടിട്ടും ആശിഷിനെതിരെ ആര്യ പരാതി നൽകിയിരുന്നില്ല. ആശിഷ് ജോലിക്കു പോകാറില്ലെന്നും മദ്യപനാണെന്നും പോലീസ് പറഞ്ഞു.










