ന്യൂഡൽഹി: രാജ്യം ആര് ഭരിക്കുമെന്ന കാത്തിരിപ്പിന് വിരാമം ആകുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. രാജ്യം ഇക്കുറിയും എൻഡിഎ ഭരിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. അങ്ങിനെയെങ്കിൽ മൂന്നാമതും പ്രധാനമന്ത്രിയായി മോദി ഭരിക്കും.
350 മുതൽ 400 വരെ സീറ്റുകൾ ഇക്കുറി എൻഡിഎ നേടുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. എൻഡിഎ നേടുന്നതിന്റെ പകുതിയിൽ താഴെ സീറ്റുകൾ മാത്രമേ ഇൻഡി സഖ്യത്തിന് നേടാൻ സാധിക്കുകയുള്ളൂവെന്നും എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്രസർക്കാരിനോടുമുള്ള പ്രിയമാണ് എക്‌സിറ്റ് പോളുകളിൽ പ്രതിഫലിക്കുന്നത്. മറ്റൊരു തിരഞ്ഞെടുപ്പ് കാലം കൂടി അവസാനിക്കുമ്പോൾ വീണ്ടും മോദി സർക്കാരിന് വഴിയൊരുക്കുന്ന ഘടങ്ങൾ ഇവയെല്ലാമാണ്.
ഗരീബ് കല്യാൺ യോജന
റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ വിതരണം ചെയ്യുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പദ്ധതി വലിയ ആശ്വാസം ആയിരുന്നു. കോവിഡ് കാലത്ത് പദ്ധതി വഴി അഞ്ച് കിലോ റേഷൻ വീതമായിരുന്നു എല്ലാ മാസവും കേന്ദ്രസർക്കാർ നൽകിയിരുന്നത്. ഇത് ഇപ്പോഴും തുടുരുന്നുണ്ട്.
സ്ത്രീ വോട്ടർമാർ
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ പങ്കായിരുന്നു സ്ത്രീ വോട്ടർമാർക്ക് ഉണ്ടായിരുന്നത്. സ്ത്രീകൾ കൂട്ടമായി എത്തി വോട്ടുകൾ രേഖപ്പെടുത്തുന്ന കാഴ്ച രാജ്യവ്യാപകമായി കാണാൻ കഴിഞ്ഞു. രാജ്യത്തെ സ്ത്രീവോട്ടർമാർ കൂടുതലായി നരേന്ദ്ര മോദിയ്ക്കാണ് വോട്ട് ചെയ്തത് എന്നാണ് എക്‌സിറ്റ് പോളുകൾ പറയുന്നത്. സ്ത്രീകൾക്കായി അദ്ദേഹം ആവിഷ്‌കരിച്ച പദ്ധതികളാണ് ഇതിലേക്ക് നയിച്ചത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ അദ്ദേഹത്തിനായി. ശൗചാലയങ്ങൾ നിർമ്മിച്ചു. സൗജന്യ റേഷൻ നൽകി. വിവിധ പദ്ധതികളിലൂടെ സ്ത്രീകളെ ശാക്തീകരിച്ചു. ഇതെല്ലാമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചത്.
സാമൂഹിക ക്ഷേമ പദ്ധതികൾ
ഗ്രാമീണ മേഖലകളിൽ വരെ സാമൂഹിക ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതാണ് കേന്ദ്രസർക്കാരിന് ഇത്രയേറെ ജനപ്രീതി ലഭിക്കാനുണ്ടായ മറ്റൊരു കാരണം. പ്രധാനമന്ത്രി ആവാസ് യോജന, സൗജന്യ കുടിവെള്ള പൈപ്പ് ലൈൻ പദ്ധതി, എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതികൾ എന്നിവയും മോദി സർക്കാരിനെ ജനപ്രിയ സർക്കാർ ആക്കി.
റോഡ് വികസനം
ഒന്നാം മോദി സർക്കാരും രണ്ടാം മോദി സർക്കാരും അടിസ്ഥാന സൗകര്യ വികസനം പ്രത്യേകിച്ച് റോഡുകളുടെ വികസനത്തിൽ ആയിരുന്നു പ്രധാനമായും ശ്രദ്ധ ചെലുത്തിയിരുന്നത്. ഇതേ തുടർന്ന് ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ ബന്ധിപ്പിക്കപ്പെട്ടു. കൂടുതൽ വിമാനത്താവളങ്ങൾ നിർമ്മിച്ചത് വ്യോമയാന രംഗത്തെ ത്വരിതപ്പെടുത്തുന്നതിലേക്ക് നയിച്ചു.
ഹിന്ദുത്വത്തിന്റെ പുന:രുദ്ധാരണം
മോദി സർക്കാർ അധികാരത്തിലേറിയത് മുതൽ ഹിന്ദു മതത്തിന്റെ പുന:രുദ്ധാരണത്തിനായി നിരവധി പ്രവർത്തനങ്ങൾ ആയിരുന്നു കാഴ്ചവച്ചത്. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ പുന:ർ നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹിന്ദു മതത്തിന്റെ പ്രൗഡി വർദ്ധിപ്പിച്ചു. ഇത് ഹൈന്ദവ വിശ്വാസികൾക്കിടയിൽ മോദി സർക്കാരിന്റെ പ്രീതി വർദ്ധിക്കുന്നതിലേക്ക് വഴിവച്ചു.
ദേശീയതയും വിദേശ നയവും
ദേശീയത, വിദേശ നയം എന്നിവയായിരുന്നു മോദി സർക്കാരിന്റെ അടിത്തറയായി കണക്കാക്കപ്പെടുന്നത്. ആഗോള വേദികളിൽ വിദേശകാര്യമന്ത്രി ഇന്ത്യയുടെ ശബ്ദമായി മാറിയപ്പോൾ ഉയർന്നത് ജനങ്ങളുടെ ആത്മാഭിമാനം കൂടിയായിരുന്നു. യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ സ്വീകരിച്ച നിലപാട്, പാകിസ്താനെതിരെ സ്വീകരിച്ച നിലപാട്, പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ, ചൈനയ്‌ക്കെതിരായ പരാമർശങ്ങൾ എല്ലാം രാജ്യം കരുത്തുറ്റ കരങ്ങളിലാണെന്ന ചിന്ത ഇന്ത്യൻ ജനതയിൽ ഉണ്ടാക്കിയിട്ടുണ്ട്.
Discussion about this post