തലങ്ങും വിലങ്ങും ഉരുളുന്ന റോഡ് റോളറുകൾ..ഉരുകി ഒലിക്കുന്ന ടാറിന്റെ കുത്തുന്ന മണം…രാവും പകലുമെന്നോണം പണിയെടുക്കുന്ന തൊഴിലാളികൾ കഴിഞ്ഞ കുറേ മാസങ്ങളായി പ്രധാനറോഡുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ കാണാവുന്ന കാഴ്ചയാണിത്. യുദ്ധകാലാടിസ്ഥാനത്തിലാണ് രാജ്യത്ത് റോഡ് വികസനം കുതിയ്ക്കുന്നത് .രാജ്യത്തിന്റെ വികസനത്തിലേക്ക് ‘ഒരു റോഡ് ദൂരം’ എന്ന് മനസിലാക്കിയ നരേന്ദ്രമോദിയുടെ നേതൃത്വം ഇന്ത്യയ്ക്കുണ്ടെന്ന് തെളിയുക്കുന്നതാണീ കാഴ്ചകളത്രയും.
വളരുന്ന ഇന്ത്യയുടെ, വികസിക്കുന്ന റോഡുകളിൽ പ്രധാനപ്പെട്ടതാണ് എൻ എച്ച് 44. ഇന്ത്യയെ അറിയാൻ നാം ഒരിക്കലെങ്കിലും സഞ്ചരിക്കേണ്ട പാത. വടക്ക് കശ്മീരിനെയും തെക്ക് കന്യാകുമാരിയെയും ബന്ധിപ്പിച്ച് ഇന്ത്യയുടെ ഹൃദയത്തിലൂടെ കടന്ന് പോകുന്ന ഈ പാതയുടെ നിർമ്മാണം ദ്രുതഗതിയിലാണ് മുന്നോട്ട് പോകുന്നത്. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ പാതയായ ഇതിന്റെ സവിഷേതകൾ കൗതുകമുണർത്തുന്നതാണ്.
എൻഎച്ച് 7 എന്ന് മുൻപ് പേരിട്ടിരുന്ന ഈ പാതയെ പിന്നീട് എൻ എച്ച് 44 എന്ന് പുനനാമകരണം ചെയ്യുകയായിരുന്നു.ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ നിന്നും ആരംഭിക്കുന്ന ഈ ഹൈവേ ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരിയിൽ അവസാനിക്കുന്നു.ജമ്മു കാശ്മീർ ,ഹിമാചൽ പ്രദേശ് ,ഹരിയാന ,പഞ്ചാബ് ,ഡൽഹി,ഉത്തർപ്രദേശ് ,രാജസ്ഥാൻ മധ്യപ്രദേശ് ,മഹാരാഷ്ട്ര ,തെലങ്കാന,ആന്ധ്രാപ്രദേശ് ,കർണാടക ,തമിഴ്‌നാട് എന്നീ 11 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ പാതയുടെ ആകെ നീളം 4,112 കിലോമീറ്ററാണ്. ഈ ദേശീയ പാത ഏറ്റവും കൂടുതൽ ദൂരം തമിഴനാട്ടിലൂടെയാണ് കടന്ന് പോകുന്നത് 627 കിലോമീറ്റർ. കുറവ് പഞ്ചാബിൽ കൂടിയും 11 കിലോമീറ്റർ.
നിരവധി സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതിനാൽ തന്നെ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഘോഷയാത്ര എൻഎച്ച് 44-ൽ കൂടി പോകുന്ന ഏതൊരാൾക്കും കാണാനും അടുത്തറിയാനും പറ്റും. ശ്രീനഗറിലെ മഞ്ഞുപുതച്ച മലനിരകളിലൂടെ ഇറങ്ങി ലുധിയാനയിലെയും ജലന്ദറിലെയും കടുക് പാടങ്ങളും ഗോതമ്പ് പാടങ്ങളും ആസ്വദിച്ച് പഞ്ചാബിലെ ധാബകളിൽ കയറി നല്ല ഉത്തരേന്ത്യൻ ഭക്ഷണവും രുചിച്ച് യാത്ര തുടരാം. ആഗ്രയിലെത്തി താജ്മഹലും, യമുനയും കടന്നാൽ കണ്ണന്റെ നാടായ മഥുരയിലെത്താം. തുടർന്ന് ഗ്വാളിയോളും മദ്ധ്യപ്രദേശിലെ മലനിരകളും താണ്ടിയാൽ ചരിത്രമുറങ്ങുന്ന ഡെക്കാൻ പീഠഭൂമിയായി. നാഗ്പൂരും അനന്തപൂരും കടന്ന് ദക്ഷിണേന്ത്യയുടെ സൗന്ദര്യത്തിലേക്ക്. തെലങ്കാനയും ആന്ധ്രയും കർണാടകയും കടന്ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ യാത്ര അവസാനിപ്പിക്കാവുന്ന രീതിയിലാണ് പാതയുടെ നിർമ്മാണം.
ഇന്ത്യയുടെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങളും, തിരക്കൊഴിയാത്ത നഗരക്കാഴ്ചകളും മാത്രമല്ല ഈ പാതയുടെ സവിശേഷത. മാറുന്ന ഇന്ത്യയുടെ സാമ്പത്തിക ഇടനാഴി കൂടിയാണിത്. രാജ്യത്തിന്റെ വ്യവസായിക, കാർഷിക മേഖലയുടെ വളർച്ചയ്ക്ക് നിർണായക പങ്കുവഹിക്കാൻ പോകുന്ന ഈ പാത പ്രധാനപ്പെട്ട കാർഷിക-വ്യാവസായിക കേന്ദ്രങ്ങൾ, പ്രധാന തുറമുഖങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് ടണലായ ടണൽ ഓഫ് ഹോപ് എന്നറിയപ്പെടുന്ന ജമ്മു കാശ്മീരിലെ ചെനാനി- നസ്രി തുരങ്കപാതയും ഈ ദേശീയപാതയുടെ ഭാഗം തന്നെ. ഈ രീതിയിൽ യാത്ര, ചരക്കു ഗതാഗതം കാര്യക്ഷമമാക്കുന്നത് എന്നിവയെല്ലാം വിപണിയിലേക്കുള്ള ദൂരം കുറയ്ക്കുകയും രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക വികസനത്തിൽ നാഴികക്കല്ലായി മാറുകയും ചെയ്യുമെന്നതിൽ സംശയമില്ല.
ഏഴ് ദേശീയപാതകളുടെ സംയോജനമാണ് എൻഎച്ച് 44. ഈ ഏകീകരണം ഗതാഗതം കാര്യക്ഷമാക്കുന്നു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയപാതകളിൽ 22 ാം സ്ഥാനത്താണ് എൻഎച്ച് 44 ൻ്റെ സ്ഥാനം. കശ്മീരിൽ നിന്ന് കന്യാകുമാരി വരെ തുടർച്ചയായി സഞ്ചരിക്കേണ്ട ഒരാൾക്ക് 57 ടോൾ ഗേറ്റുകളാണ് കടക്കേണ്ടി വരുന്നത്. 4,835 രൂപയാണ് മൊത്തത്തിൽ ടോളിനായി ചെലവാകുന്നത്. ഓരോ വാഹനത്തിന്റെയും മൈലേജിന് അനുസരിച്ച് ഏകദേശം 250 ലിറ്ററോളം പെട്രോളോ അതിൽ കുറവോ ആണ് യാത്രയ്ക്ക് ആവശ്യമായി വരിക. എന്തായാലും ഇന്ത്യയുടെ വികസന ഭൂപടത്തെ അഭൂതപൂർവ്വമായ വേഗത്തിൽ മാറ്റിമറിയ്ക്കുന്ന ഈ പാത പൂർണമായും പ്രവർത്തന സജ്ജമാകാൻ കുറച്ചുനാളുകൾ കൂടി നാം ക്ഷമയോടെ കാത്തിരിക്കേണ്ടി വരും. രാജ്യത്തിന്റെ അതിരുകളില്ലാത്ത വികസന സ്വപ്‌നത്തിലേക്ക് നമുക്ക് ഒരുമിച്ച് മുന്നേറാം.
Discussion about this post