കൊച്ചി: പന്തീരങ്കാവ് പീഡനക്കേസിൽ പരാതിക്കാരി മൊഴിമാറ്റിയതിൽ പ്രതികരണവുമായി യുവതിയുടെ പിതാവ് രംഗത്ത്. മകൾ മിസ്സിംഗ് ആണെന്ന് അറിഞ്ഞത് ഇന്നലെയാണ്. മകളുമായി ശനിയാഴ്ച വരെ സംസാരിച്ചിരുന്നു. ഞായറാഴ്ചയും തിങ്കളും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അപ്പോൾ ഓഫീസിലേക്ക് വിളിച്ചു. എന്നാൽ അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞുവെന്നും അച്ഛൻ പറഞ്ഞു.
മകളെ കാണാതായതായി വടക്കേക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പരാതിക്കാരിയുടെ പിതാവ്. രാഹുലിനെതിരേ പരാതിനൽകാൻ മകളെ നിർബന്ധിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ലെന്നും പിടിക്കപ്പെടുമെന്നായപ്പോൾ രാഹുൽ മകളെ സ്വാധീനിച്ചതായിരിക്കാമെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.
മകളെ അവർ സമ്മർദം ചെലുത്തി പറയിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. മകൾ അവരുടെ കസ്റ്റഡിയിലാണ്. മാനസികമായി ബുദ്ധിമുട്ട് ഉണ്ട് മകൾക്ക്. ഇനി ഒരു കല്യാണം ഉണ്ടാകുമോ എന്നൊക്കെ പേടിയുണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ഒരു സമ്മർദ്ദവും കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വീട് കാണലിന് പോയപ്പോൾ കണ്ട മുറിപ്പാടുകളൊക്കെ കണ്ടിട്ടാണ് പരാതി കൊടുത്തത്. അത് മകൾ തിരുത്തി പറഞ്ഞത് സമ്മർദ്ദം കാരണമല്ലാതെ പിന്നെ എന്താണ്. എന്താണ് സംഭവമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മകൾ നഷ്ടപ്പെടാൻ പാടില്ല. മകളുടെ വീഡിയോ കണ്ടപ്പോൾ മനസ്സ് പിടഞ്ഞുവെന്നും അച്ഛൻ പ്രതികരിച്ചു.
Discussion about this post