ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ ഭീകരാക്രമണം നടത്തുന്നതിനിടെ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ കയ്യിൽ നിന്നും നിരവധി പാകിസ്താൻ നിർമ്മിത വസ്തുക്കൾ കണ്ടെത്തി. പാകിസ്താനിൽ നിർമ്മിച്ച മരുന്നുകൾ, ഗ്രനേഡുകൾ, വെടിയുണ്ടകൾ, ബാറ്ററികൾ, വയർലെസ് സെറ്റുകൾ, ചോക്ലേറ്റുകൾ, ചെന്ന ചീസും ചപ്പാത്തിയും അടക്കമുള്ള ഭക്ഷണ വസ്തുക്കൾ എന്നിവയാണ് ഭീകരരിൽ നിന്നും കണ്ടെത്തിയത്.
30 റൗണ്ട് വെടിയുണ്ടകൾ നിറയ്ക്കാൻ കഴിയുന്ന മാഗസിനുകൾ ആണ് കൊല്ലപ്പെട്ട ഭീകരരിൽ നിന്നും ഇന്ത്യൻ സൈന്യം കണ്ടെത്തിയത്. ഒരു ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളും മൂന്ന് ലൈവ് ഗ്രനേഡുകളും ഭീകരരുടെ കൈവശം ഉണ്ടായിരുന്നു. കൂടാതെ ഒരു എം4 കാർബൈനും ഒരു എകെ 47 റൈഫിളും ഇവരുടെ പക്കലുണ്ടായിരുന്നതായി കത്വ പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരമാണ് കത്വയിലെ ഹിരാ നഗർ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ ഇന്ത്യൻ സായുധസേന വധിച്ചിരുന്നു. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കാൻ സാധ്യതയുള്ളതായി കരുതുന്നതായും തിരച്ചിൽ ഇപ്പോഴും തുടരുകയാണ് എന്നും ജമ്മു കശ്മീർ പോലീസ് അറിയിച്ചു.








