മലപ്പുറം: കുവൈത്ത് ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർക്കെല്ലാം ഓർത്തെടുക്കാനുള്ളത് ഭയപ്പെടുത്തുന്ന അതിജീവനത്തിന്റെ കഥകൾ മാത്രം. ആളിപ്പടരുന്ന തീയിൽ നിന്നും പലരും രക്ഷപ്പെട്ട് എത്തിയത് രണ്ടാം ജന്മത്തിലേയ്ക്കാണ്. ഇത്തരത്തിൽ കെട്ടിടത്തിൽ നിന്നും ചാടി ജീവൻ തിരിച്ചു പിടിച്ചതിന്റെ ആശ്വാസത്തിലാണ് മലപ്പുറം തവനൂർ മേപ്പറമ്പിൽ ശരത്തും സുഹൃത്തുക്കളും.
തീപിടിത്തമുണ്ടായ ഫ്‌ളാറ്റിന്റെ രണ്ടാം നിലയിൽ നിന്നാണ് ശരത്തും സുഹൃത്തുക്കളും താഴേക്ക് ചാടിയത്. ആറ് വർഷത്തോളമായി ശരത് കുവൈത്തിൽ ജോലി ചെയ്യുന്നു. രണ്ട് ദിവസം മുൻപ് മാത്രമാണ് നാട്ടിൽ വന്ന് പോയത്.
ഫ്‌ളാറ്റിൽ ശരത് ഉൾപ്പെടെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. പുലർച്ചേ അഞ്ച് മണിയോടെ മുറിയിലുണ്ടായിരുന്ന തിരുവല്ല സ്വദേശി അനിലാണ് തീപടർന്നത് കണ്ട് ബാക്കിയുള്ളവരെ വിളിച്ചുണർത്തിയത്. മുറിയിൽ മുഴുവൻ കറുത്ത പുക നിറഞ്ഞിരുന്നു. വാാതിൽ തുറന്നപ്പോൾ കണ്ടത് ആളിപ്പടരുന്ന തീയാണ്.
ജീവൻ രക്ഷിക്കാൻ ആദ്യം ശുചിമുറിയിൽ അയറി വാതിലടക്കുകയാണ് ചെയ്തത്. എന്നാൽ, ശ്വാസം മുട്ടിയതോടെ ജനൽ വഴി പുറത്തിറങ്ങാൻ ശ്രമം നടത്തി നോക്കി. അതിനും കഴിയാതെ വന്നതോടെ, കെട്ടിടത്തിൽ നിന്നും ചാടുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നും ഇല്ലെന്ന് തിരിച്ചറിഞ്ഞു. ജീവൻ പണയം വച്ച് ആദ്യം ശരത് ആണ് ചാടിയത്. പിന്നാലെ ഓരോരുത്തരായി ചാടി. ചാട്ടത്തിൽ ശരത്തിന്റെ ഇടത് കാലിന് പരിക്കുണ്ട്. മറ്റ് നാല് പേർക്കും സാരമായ പരിക്കുകൾ പറ്റിയിട്ടുണ്ട്.
Discussion about this post