ഭൂവനേശ്വർ : ഒഡീഷയിലെ കാർഷിക ഉത്സവമായ രാജാ പർബ്യ്ക്ക് വേദിയായി രാഷ്ട്രപതി ഭവൻ. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ സാന്നിദ്ധ്യത്തിലാണ് ആഘോഷപരിപാടികൾ നടന്നത്. ഇതാദ്യമായാണ് രാജാ പർബ് രാഷ്ട്രപതി ഭവനിൽ വച്ച് ആഘോഷിക്കുന്നത്. മയൂർഭഞ്ച് ചൗ നൃത്തം, സംബൽപുരി നൃത്തം, കർമ്മ നൃത്തം തുടങ്ങിയ കലാസാംസ്കാരിക പരിപാടികകളിലും രാഷ്ട്രപതി പങ്കെടുത്തു.
ഒഡീഷയിൽ ഏറ്റവും പ്രശസ്തമായ ഉത്സവങ്ങളിൽ ഒന്നാണ് രാജാ പർബ. മഴക്കാലത്ത് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കാർഷിക ഉത്സവമാണിത്. ആഘോഷങ്ങളുടെ ഭാഗമായി പൂക്കളും മാവിന്റെ ഇലകളും കൊണ്ട് അലങ്കരിച്ച ഊഞ്ഞാലുകളാണ് ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണം.
ആർത്തവത്തെ ഉത്സവമാക്കി ആഘോഷിക്കുന്നതാണ് ഈ ഉത്സവം. രാജാ പർബാ അഥവാ മിഥുന സംക്രാന്തി എന്നും ഇത് അറിയപ്പെടുന്നു. ജൂൺ മാസത്തിലാണ് ഉത്സവം നടക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ സ്ത്രീകളുടെ ഉത്സവമാണ് രാജാ പർബ. ആര്‍ത്തവം എന്നര്‍ത്ഥമുള്ള രസജ് എന്ന സംസ്കൃത വാക്കില്‍ നിന്നുമാണ് രാജാ എന്ന വാക്കുവന്നത്.
സ്ത്രീയുടെ ആർത്തവത്തെ ഭൂമിദേവിയുമായി ബന്ധപ്പെടുത്തിയാണ് ആഘോഷിക്കുന്നത്.ആഘോഷത്തിന്റെ ആദ്യ മൂന്നു നാളുകളില്‍, മഹാവിഷ്ണുവിന്റെ പത്നിയായ ഭൂമിദേവി രജസ്വലയാകുന്നു എന്നാണ് വിശ്വാസം. ആര്‍ത്തവമുള്ള സ്ത്രീയാണ് രജസ്വല. കൂടാതെ ഉത്സവം നടക്കുന്ന ദിവസങ്ങളിൽ ഉഴുതുമറിക്കൽ വിതയ്ക്കൽ പോലുള്ള കാർഷിക പ്രവർത്തനങ്ങൾ ഒന്നും നടത്തില്ല. കാരണം ഈ മൂന്നു ദിവസങ്ങളിൽ ഭൂമാതാവ് പുനരു ജീവനത്തിലൂടെ കടന്നു പോകുമെന്ന് വിശ്വസിക്കപ്പെടുന്നു.
Discussion about this post