തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് രാഷ്ട്രീയ കേരളത്തിൽ പലപൊട്ടിത്തെറികൾക്കുമാണ് കാരണമായിരിക്കുന്നത്. സിപിഎമ്മിന്റെ ദയനീയ തോൽവിയും കോൺഗ്രസിലെ വോട്ടുചോർച്ചയും ഘടകക്ഷികൾക്കിടയിൽ തന്നെ അപ്രീതിയ്ക്ക് കാരണമായിരിക്കുകയാണ്. സമുദായസംഘടനകളും ജയപരാജയങ്ങളെ കൃത്യമായി അവലോകനം ചെയ്യുന്നുണ്ട്. കേരളത്തിലെ ഇടത്-വലത് മുന്നണികൾ നടത്തുന്നത് അതിരുവിട്ട മുസ്ലീം പ്രീണനമെന്ന് ആവർത്തിച്ചിരിക്കുയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രസ്താവനകളുടെ തുടർച്ചയെന്നോണം എസ്എൻഡിപി മുഖമാസികയായ യോഗനാദിന്റെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ ഈ രൂക്ഷ വിമർശനം. കമ്യൂണിസ്റ്റ് പാർട്ടികളുടെ തുടക്കം മുതൽ പാർട്ടിക്കൊപ്പം പാറ പോലെ ഉറച്ചുനിന്ന പിന്നാക്ക,പട്ടികവർഗ വിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സിപിഎമ്മും ,സിപിഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു. കേരളത്തിലെ സാമൂഹിക യാഥാർത്ഥ്യങ്ങളെ കുറിച്ച് തുറന്നുപറയുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാനും മടിയില്ലെന്നും അദ്ദേഹം പറയുന്നു.
മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും ലേഖനത്തിൽ വെള്ളാപ്പളളി ചൂണ്ടിക്കാട്ടുന്നു. തന്നെ ക്രൂശിക്കാൻ വരുന്നവർ തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം എങ്ങിനെയെന്ന് കാണണം. ഇരുമുന്നണികളുടെയും മുസ്ലീം പ്രീണനവും മുസ്ലീം ലീഗിന്റെയും കുറേ മുസ്ലീം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാവാതെ വന്നപ്പോൾ ക്രൈസ്തവർ ബി.ജെ.പിയെ രക്ഷകരായി കണ്ടെന്നാണ് വെളളാപ്പളളിയുടെ നിരീക്ഷണം.
ഒഴിവു വന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് എൽഡിഎഫും യുഡിഎഫും രണ്ടു മുസ്‌ളിങ്ങളെയും ഒരു ക്രിസ്ത്യാനിയെയും നാമനിർദേശം ചെയ്ത കാര്യം താൻ വിളിച്ചു പറഞ്ഞതിനെ പാതകമായി ചിത്രീകരിക്കുകയാണെന്ന് ലേഖനത്തിൽ വെളളാപ്പളളി കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണെന്നും ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇടത് വലത് മുന്നണികൾക്ക് ധൈര്യമില്ലെന്നുമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ വിമർശനം.
തനിക്കെതിരെ കേസെടുക്കണമെന്നും ജയിലിൽ അടയ്ക്കണമെന്നും പറഞ്ഞ മുസ്ലീം നേതാക്കൾ സ്വന്തം മതക്കാരുടെ അനീതികൾക്കെതിരെ സൗമ്യ നിലപാടാണ് സ്വീകരിച്ചതെന്നും വെളളാപ്പളളി പറയുന്നു. മറ്റുമതസ്ഥരിലെ മനസുകളിലെ മാറ്റം തിരിച്ചറിഞ്ഞ് നിലപാടുകൾ പരിഷ്‌കരിക്കാൻ മുസ്ലീം ലീഗിന്റെയും മുസ്ലീം സമുദായങ്ങളുടെ നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കേരളത്തിലെ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന അസമത്വം വ്യക്തമാകാൻ സാമ്പത്തിക സർവേ നടത്തണമെന്ന ആവശ്യം കൂടി മുന്നോട്ടു വച്ചാണ് വെളളാപ്പളളി ലേഖനം അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണം ന്യൂനപക്ഷ പ്രീണനമെന്ന ആരോപണവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. രാജ്യസഭാ സീറ്റ് നൽകിയതടക്കമുള്ള നയങ്ങളുമായി സിപിഎമ്മും എൽഡിഎഫും മുന്നോട്ടു പോയാൽ കാര്യങ്ങൾ കൈവിടുമെന്നും. കാര്യങ്ങൾ മനസ്സിലാക്കിയാൽ പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി ഉണ്ടാകും. ഇല്ലെങ്കിൽ കരുവന്നൂർ ബാങ്കിൻറെ അവസ്ഥയിലാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
പിന്നാക്ക വോട്ടുകൾ ബിജെപിയിലേക്ക് പോയെന്ന് വിലപിക്കുകയാണ് സിപിഎം. അതിനിടയിലാണ് രാജ്യസഭാ സീറ്റ് നിർണയത്തിലെ അവഗണന. സിപിഐയുടെ സീറ്റ് മുസ്ലീമിനും സിപിഎമ്മിൻറേത് ക്രൈസ്തവനും വിളമ്പി. യുഡിഎഫ് പതിവുപോലെ ലീഗിന് സമർപ്പിച്ചു. രണ്ടു മുന്നണിയിലും ഭൂരിപക്ഷ സമുദായം പടിക്ക് പുറത്തായെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത് തുറന്നു പറഞ്ഞതിൻറെ പേരിൽ മുസ്ലീം സംഘടനകൾ തനിക്ക് വർഗീയ പട്ടം ചാർത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
പ്രസ്താവന ചർച്ചയായതോടെ അദ്ദേഹത്തെ അവഹേളിച്ച് ജമാഅത്ത് കൗൺസിൽ രംഗത്തെത്തിയിരുന്നു. ഈഴവ സമൂഹത്തിന്റെ വോട്ട് ബിജെപിക്ക് കൂടുതലായി ലഭിച്ചു എന്നതിനാൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി തനിക്കെതിരെ ഉണ്ടാകുമെന്ന ഭയപ്പാടിലാണ് വെള്ളപ്പാള്ളി മുസ്ലിം സമൂഹത്തിനെതിരെ തിരിഞ്ഞതെന്ന് അവർ പരിഹസിച്ചു. കേരളത്തിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മതസൗഹാർദ്ദം തകർക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. മതസൗഹാർദ്ദം തകർത്ത് തനിക്കും കുടുംബത്തിനും നേട്ടമുണ്ടാക്കാമെന്ന മോഹം ഇവിടെ വിലപ്പോവില്ലെന്നായിരുന്നു പരിഹാസം.
എന്തായാലും വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവന കേരളരാഷ്ട്രീയത്തിൽ വലിയ കോളിളക്കത്തിനാണ് വഴിവച്ചിരിക്കുന്നത്. ഭൂരിപക്ഷസമുദായത്തിനെ പ്രതിനിധീകരിക്കുന്ന നേതാവ് ഉയർത്തിയ ആരോപണങ്ങൾക്ക് എൽഡിഎഫും യുഡിഎഫും എന്ത് മറുപടി നൽകുമെന്ന് ഉറ്റുനോക്കുകയാണ് ആളുകൾ.
Discussion about this post