ന്യൂഡൽഹി: അതിവേഗം യാഥാർത്ഥ്യമാകാൻ ഒരുങ്ങി റിതാല-നരേല- കുണ്ട്‌ലി മെട്രോ ഇടനാഴി. പദ്ധതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച നിർദ്ദേശത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. രാജ്യതലസ്ഥാനമായ ഡൽഹിയെയും ഹരിയാനയെയും ബന്ധിപ്പിച്ച് കൊണ്ടാണ് പദ്ധതി.
ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഇടനാഴിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട നിർദ്ദേശം മുന്നോട്ടുവച്ചത്. ഇത് കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം അനുമതി നൽകുകയായിരുന്നു. 6,231 കോടി രൂപ ചിലവിട്ടാണ് ഇടനാഴി നിർമ്മിയ്ക്കുന്നത്. നിലവിലെ റെഡ് ലൈനിനെ വ്യാപിച്ചുകൊണ്ടാണ് റിതാല-നരേല- കുണ്ട്‌ലി മെട്രോ ഇടനാഴിയുടെ നിർമ്മാണം.
ഡൽഹിയിൽ നിർമ്മിക്കുന്ന ഇടനാഴിയുടെ നിർമ്മാണത്തിന് 5,685.22 കോടി രുപയാണ് ചിലവഴിയ്ക്കുന്നത്. ഡൽഹിയുടെ ഭാഗത്തിന് ചിലവാകുന്നതുകയിൽ 40 ശതമാനവും കേന്ദ്രം നൽകും. ആയിരം കോടി രൂപ ഇടനാഴിയുടെ നിർമ്മാണത്തിനായി ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയും നൽകും. ബാക്കി വരുന്ന 20 ശതമാനം തുക ഡൽഹി സർക്കാർ ആകും നൽകുക.
545.77 കോടി ചിലവിട്ടാണ് ഹരിയാനയിൽ ഉൾപ്പെടുന്ന ഭാഗം നിർമ്മിയ്ക്കുന്നത്. നിർമ്മാണ ചിലവിൽ 80 ശതമാനവും വഹിക്കുന്ന സംസ്ഥാന സർക്കാർ ആയിരിക്കും. ബാക്കിവരുന്ന 20 ശതമാനം തുക കേന്ദ്രസർക്കാർ നൽകും. 26.5 കിലോ മീറ്ററിലാണ് മെട്രോ ഇടനാഴി നിർമ്മിയ്ക്കുന്നത്. 21 സ്‌റ്റേഷനുകൾ ഉള്ള ഇതിന്റെ നിർമ്മാണം നാല് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് തീരുമാനം.
ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ഗാസിയാബാദ് – ഡൽഹി- കുണ്ട്‌ല സംസ്ഥാനാന്തര യാത്രാ സൗകര്യം വർദ്ധിക്കും. ഇതോടെ ഇതുവഴിയുള്ള യാത്ര എളുപ്പമാകും. 2028 ഓടെ 1.26 ലക്ഷം ആളുകൾ പ്രതിദിനം ഈ പാതയിൽ യാത്ര ചെയ്യുമെന്നാണ് കരുതുന്നത്.
Discussion about this post