ന്യൂഡല്‍ഹി: വയനാട്ടിലെ ജനങ്ങളോട് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലം ഒഴിഞ്ഞ് റായ്ബറേലി നിലനിര്‍ത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
വയനാടിനോടും റായ്ബറേലിയോടും തനിക്ക് വൈകാരിക ബന്ധമുണ്ട്. വയനാട്ടിലായിരുന്നു തന്റെ ആദ്യ പോരാട്ടം. വയനാട്ടിലെ ജനങ്ങളാണ് ഈ തിരഞ്ഞെടുപ്പിൽ പോരാടാനുള്ള ഉർജം തന്നത്. വയനാട്ടിലെ ജനങ്ങളോടുള്ള കടപ്പാട് ജീവനുള്ള കാലം മറക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇടക്കിടെ താൻ വയനാട്ടിലെത്തും. വയനാട്ടിലെ ജനങ്ങൾക്ക് താൻ എപ്പോഴും ലഭ്യമാകും. പ്രിയങ്കയ്ക്ക് ഒപ്പം താനും വയനാട്ടിലെ എംപി ആയിരിക്കും. തന്നെ വിശ്വസിച്ച ജനങ്ങളെ മറക്കില്ലെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.
രാഹുലിന്റെ അസാന്നിധ്യം അറിയിക്കാതെ വയനാടിനോടൊപ്പമുണ്ടാകുമെന്ന് പ്രിയങ്ക വാദ്ര പറഞ്ഞു. വയനാട്ടില്‍ എത്തുന്നതില്‍ ഏറെ സന്തോഷമുണ്ട്. നല്ലോരു ജനപ്രതിനിധി ആവാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. തന്റെ സഹോദരന്‍ പറഞ്ഞത് പോലെ തങ്ങൾ രണ്ട് പേരും വയനാട്ടിലും റായ്ബറേലിയിലും ഉണ്ടാകുമെന്നും പ്രിയങ്ക കൂട്ടിചേര്‍ത്തു.
അതേസമയം, വയനാട്ടില്‍ പ്രിയങ്ക വാദ്രയെ മത്സരിപ്പിക്കുന്ന കോൺഗ്രസിന്റെ തീരുമാനത്തെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. കോൺഗ്രസിന്റേത് കുടുംബ രാഷ്ട്രീയമാണ്. കുടുംബ ബിസിനസ് ആണ് അവര്‍ നടത്തുന്നത്. കോൺഗ്രസ് ഒരു പാർട്ടി അല്ലെന്നും ബിജെപി കുറ്റപ്പെടുത്തി.
കോൺഗ്രസ് ഒരു പാർട്ടിയല്ല. ഒരു കുടുംബ ബിസിനസാണ്. ഇത് ഇന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. അമ്മ രാജ്യസഭയിലേക്കും മകൻ രാഹുല്‍ ഗാന്ധി ഒരു സീറ്റിൽ നിന്നും പ്രിയങ്ക വാദ്ര മറ്റൊരു സീറ്റിൽ നിന്നും ലോക്‌സഭാ അംഗമായിരിക്കുന്നു. ഇങ്ങനെ
കുടുംബത്തിലെ മൂന്ന് അംഗങ്ങളും ഇനി പാർലമെൻ്റിൽ ഉണ്ടാകും. സമാജ്‌വാദി പാർട്ടിയുടെ പിന്തുണയില്‍ റായ്ബറേലിയിൽ രാഹുൽ ഗാന്ധി വിജയിച്ചു. എന്നാൽ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ അവിടെ രണ്ടാം തവണയും വിജയിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിനറിയാം. റായ്ബറേലി തിരഞ്ഞെടുത്തതിലൂടെ രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും ബിജെപി വിമര്‍ശിച്ചു.
Discussion about this post