ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. ഏറ്റുമുട്ടലിനിടെ പോലീസുകാരന് പരിക്കേറ്റു. ബാരാമുള്ളയിൽ ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.
ബരാമുള്ളയിലെ സോപോരിൽ ഭീകരരുടെ സാന്നിദ്ധ്യം സംബന്ധിച്ച് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പരിശോധനയ്ക്ക് എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഭീകരർ ഇവർക്ക് നേരെ വെടിയുതിർത്തു. ഇതോടെയായിരുന്നു ഏറ്റുമുട്ടൽ. മണിക്കൂറുകളോളം ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.
ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പരിശോധന തുടരുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പ്രദേശം പൂർണമായി സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രദേശവാസികൾക്ക് സുരക്ഷാ സേന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ബന്ദിപ്പോര മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇതിൽ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.











