ബംഗളൂരു : മുല്ലപ്പെരിയാർ അണക്കെട്ടിലും ഇടുക്കി അണക്കെട്ടിലും പ്രളയ ഭീഷണി ഉണ്ടാകുന്ന സമയങ്ങൾ മുൻകൂട്ടി അറിയുന്നതിന് ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതയെ കുറിച്ചുള്ള അന്വേഷണം നടത്തി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. വിഷയവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ബംഗളൂരുവിൽ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥുമായി കൂടിക്കാഴ്ച നടത്തി.
കാലാവസ്ഥ മാറ്റം മൂലം രാജ്യത്ത് വിവിധ മേഖലകളിൽ വലിയ ദുരിതങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളുടെ സാഹചര്യങ്ങൾ വിലയിരുത്തപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. വെള്ളപ്പൊക്കം ഉണ്ടാകുന്ന മേഖലകളിലെ രക്ഷാപ്രവർത്തനങ്ങൾ പുനരധിവാസം എന്നിവയുടെ ആസൂത്രണത്തിനായി ഒരു പ്രോട്ടോടൈപ് സൊല്യൂഷൻ വികസിപ്പിക്കാനും സുരേഷ് ഗോപി നിർദ്ദേശം നൽകി.
അണക്കെട്ടുകളിൽ അടിയുന്ന ചെളിയുടെ വ്യാപ്തിയും സ്വഭാവവും പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സുരേഷ് ഗോപിയും എസ് സോമനാഥുമായി ചർച്ച നടത്തി. അണക്കെട്ടുകളിൽ അടിഞ്ഞുകൂടുന്ന ഈ ചെളി പ്രാദേശിക വ്യവസായങ്ങൾക്ക് വിനിയോഗിക്കാൻ സാധ്യമാകുമോ എന്നുള്ളത് വിലയിരുത്തണം എന്നതിനെക്കുറിച്ചും ചർച്ചയിൽ അഭിപ്രായമുണ്ടായി. ഇത്തരം വിഷയങ്ങളിൽ ഗവേഷകർക്ക് ഉയർന്ന റെസലൂഷനിലുള്ള ഭൂപ്രദേശ ഡാറ്റ അടക്കമുള്ള ബഹിരാകാശ അധിഷ്ഠിത വിവരങ്ങൾ ലഭ്യമാക്കാൻ ഐഎസ്ആർഒ പിന്തുണ നൽകുമെന്ന് എസ് സോമനാഥ് സുരേഷ് ഗോപിയോട് വ്യക്തമാക്കി.
Discussion about this post