ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊടും ചൂട് മൂലം കഴിഞ്ഞ എട്ട് ദിവസത്തിനിടെ മരിച്ചത് 192 ഭവനരഹിതർ. എൻജിഒ സെന്റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്പ്മെന്റിന്റെ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഈ മാസം 11 മുതൽ 19 വരെയുള്ള കണക്കുകളാണിത്.
കഴിഞ്ഞ വർഷങ്ങളിലേതിൽ നിന്നും താരതമ്യപ്പെടുത്തുമ്പോൾ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യുന്ന എറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചത് ഈ വർഷമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ അഞ്ച് മരണങ്ങളാണ് ചൂട് മൂലം സംഭവിച്ചത്. മൂന്ന് ആശുപത്രികളിലായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നോയിഡയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉഷ്ണതരംഗം മൂലം 14 പേർ മരിച്ചിരുന്നു.
ഉഷ്ണതരംഗം മൂലം മരിച്ചതവരിൽ 80 ശതമാനവും ഭവനരഹിതരുടേതാണെന്ന് എൻജിഒ റിപ്പോർട്ട് പറയുന്നു. അന്തരീക്ഷ മലിനീകരണം, ദ്രുദഗതിയിലുള്ള വ്യാവസായികവൽക്കരണം, നാഗരികവൽക്കരണം, വനനശീകരണം എന്നിവയാണ് ഡൽഹിയിൽ ഇത്തരത്തിൽ ചൂട് വർദ്ധിക്കാനും ഭവനരഹിതരെ ഇത്രമേൽ ബാധിക്കാൻ കാരണമായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കുടിവെള്ളത്തിന്റെ ദൗർലഭ്യം നിർജലീകരണത്തിന് കാരണമാകുകയും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
Discussion about this post