കഴിയുന്നത്ര ജോലി ചെയ്യുക… ഭർത്താവിനും കുഞ്ഞിനൊപ്പം അല്ലലില്ലാതെ ജീവിക്കുക… സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന സ്വന്തം കുടുംബത്തിന് കൈത്താങ്ങാകുക… ഭർത്താവിന്റെ കൈപിടിച്ച് യെമനിലേക്ക് വിമാനം കയറുമ്പോൾ നിമിഷ പ്രിയയ്ക്ക് ഇത്രമാത്രമായിരുന്നു ആഗ്രഹം. എന്നാൽ തന്റെ കൊച്ചു മോഹങ്ങളുമായി എത്തിയ ആ ചെറുപ്പക്കാരിയ്ക്ക് യെമൻ കാത്തുവച്ചത് മറ്റൊന്നായിരുന്നു. വിധിയുടെ വിളയാട്ടത്തിൽ സ്വന്തം ജീവിതം നഷ്ടമായ നിമിഷ പ്രിയ ഇന്ന് ജയിലിനുള്ളിലെ ഇരുട്ടറയിൽ മരണം കാത്ത് കഴിയുകയാണ്.
നല്ല ജോലിയും മികച്ച ജീവിതവും തേടി യെമനിലേക്ക് വിമാനം കയറിയ നിമിഷ പ്രിയയുടെ തലവര 2017 ലായിരുന്നു മാറിയത്. യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന പേരിൽ നിമിഷ പോലീസിന്റെ പിടിയിലായത് അന്നാണ്. അതിവേഗത്തിൽ നടന്ന നിയമ നടപടികൾ അവസാനിച്ചതാകട്ടെ വധശിക്ഷ നൽകണമെന്ന ഉത്തരവിലും.
2012 ലായിരുന്നു നഴ്‌സായ നിമിഷ പ്രിയ ഭർത്താവിനൊപ്പം യെമനിൽ എത്തിയത്. ശേഷം ഇവിടുത്തെ സ്വകാര്യ ക്ലിനിക്കിൽ ജോലി ആരംഭിച്ചു. ഇതിനിടെയായിരുന്നു മഹ്ദിയെ നിമിഷ പരിചയപ്പെട്ടത്. നിമിഷയുടെ വിശ്വാസം വീണ്ടെടുത്ത മഹ്ദി പങ്കാളിത്തത്തോടെ ഒരു ക്ലിനിക്ക് ആരംഭിക്കാൻ നിമിഷയിൽ സമ്മർദ്ദം ചെലുത്തി. തന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ക്ലിനിക്ക് ഉതകുമെന്ന് പ്രതീക്ഷിച്ച നിമിഷ പ്രിയ മഹ്ദിയ്‌ക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു. തന്റെ സർവ്വ സമ്പാദ്യവും നൽകി നിമിഷയുടെ ഭർത്താവ് ടോമിയും ഒപ്പം നിന്നു.
ആഗ്രഹം പോലെ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി. എന്നാൽ മികച്ച രീതിയിലുള്ള മുന്നോട്ട് പോക്കിന് പിന്നെയും പണം ആവശ്യമായിവന്നതോടെ നിമിഷയും കുടുംബവും നാട്ടിലേക്ക് തിരികെ വന്നു. ശേഷം പണവുമായി നിമിഷ മാത്രം ആയിരുന്നു തിരികെ പോയത്. ടോമിയും മകളും തിരികെ പോകാൻ ശ്രമിച്ചെങ്കിലും യെമൻ സൗദി യുദ്ധത്തെ തുടർന്ന് ഇതിന് കഴിഞ്ഞില്ല.
മഹ്ദിയെ വലിയ വിശ്വാസം ആയിരുന്നു നിമിഷയ്ക്കും ഭർത്താവിനും. അതുകൊണ്ടുതന്നെ ഒരിക്കലും തങ്ങളെ അയാൾ ചതിക്കില്ലെന്ന് ഇരുവരും വിശ്വസിച്ചു. ഈ വിശ്വാസം ശരിവയ്ക്കുന്ന തരത്തിൽ ആയിരുന്നു ക്ലിനിക്ക് ആരംഭിച്ച ആദ്യ നാളുകളിൽ മഹ്ദിയുടെ പ്രതികരണം. എന്നാൽ ബിസിനസ് പച്ചപിടിച്ചതോടെ മെഹ്ദിയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നു.
ക്ലിനിക്ക് ആരംഭിച്ച ശേഷം നിമിഷയെ ഭാര്യയെന്ന് ആയിരുന്നു ഇയാൾ പലർക്കും പരിചയപ്പെടുത്തി കൊടുത്തത്. പിന്നീട് ക്ലിക്കിന്റെ മുന്നോട്ട് പോക്കിന് എന്ന പേരിൽ നിമിഷയുമൊത്തുള്ള വ്യാജ വിവാഹ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി നിമിഷയെ വിവാഹവും ചെയ്തു. പിന്നീട് ക്ലിനിക്കിൽ നിന്നുള്ള വരുമാനം മൊത്തം ഇയാൾ ഒറ്റയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ഇതിനിടെ നിമിഷ നാട്ടിലേക്ക് പോകാതിരിക്കാൻ പാസ്‌പോർട്ടും മഹ്ദി തട്ടിയെടുത്തു. ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. ലൈംഗിക വൈകൃതത്തിനും ഇരയാക്കി. സഹികെട്ട് അധികൃതർക്ക് പരാതി നൽകിയെങ്കിലും അത് പീഡനത്തിന് ആക്കം കൂട്ടുകയേ ചെയ്തുള്ളൂ.
ഏത് നിമിഷവും സ്വന്തം ജീവൻ നഷ്ടപ്പെടുമെന്ന ഘട്ടം എത്തിയതോടെ നിമിഷ പ്രിയ സഹപ്രവർത്തകയായ ഹനാന്റെ സഹായം തേടി. മഹ്ദിയുടെ കണ്ണുവെട്ടിച്ച് നാട്ടിലെത്താനുള്ള ഉപായമായിരുന്നു നിമിഷയ്ക്ക് ആവശ്യം. മയക്കുമരുന്ന് കുത്തിവച്ച് മഹ്ദിയെ മയക്കി കിടത്തിയ ശേഷം വിമാനം കയറി നാട്ടിലെത്താൻ നിമിഷയ്ക്ക് ഹനാൻ വഴി പറഞ്ഞു കൊടുത്തു. ഇത് പ്രകാരം മഹ്ദിയെ മരുന്ന് കുത്തിവച്ച് മയക്കി കിടത്തിയ ശേഷം പാസ്‌പോർട്ടുമായി നിമിഷ പ്രിയ രക്ഷപ്പെടുകയായിരുന്നു. എന്നാൽ അതിർത്തിയിൽവച്ച് നിമിഷ പ്രിയ പോലീസിന്റെ പിടിയിലായി.
അപ്പോഴേയ്ക്കും മഹ്ദി കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു. മരുന്ന് കുത്തിവയ്ക്കുക മാത്രമാണ് താൻ ചെയ്തത് എന്നും മറ്റൊന്നും തനിക്ക് അറിയില്ലെന്നുമായിരുന്നു നിമിഷ പ്രിയ കോടതിയെയും പോലീസിനെയും അറിയിച്ചത്. എന്നാൽ സാഹചര്യത്തെളിവുകൾ നിമിഷയ്ക്ക് പ്രതികൂലമായി. ഇവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിൽ ആയിരുന്നു മഹ്ദിയുടെ മൃതദേഹം.
മാസങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷം യെമൻ കോടതി നിമിഷയ്ക്ക് വധശിക്ഷ വിധിച്ചു. കൂട്ടുപ്രതിയാക്കി ഹനാനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. വിധിയ്‌ക്കെതിരെ മേൽക്കോടതിയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. യെമനിലെ സുപ്രീംകോടതിയെ ശിക്ഷയിൽ ഇളവ് തേടി സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നിമിഷയുടെ കുടുംബം യെമൻ സർക്കാരിനെ സമീപിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ഈ ശ്രമവും വിഫലമായി.
വിചാരണ വേളയിൽ കടുത്ത നീതി നിഷേധം ആയിരുന്നു നിമിഷ പ്രിയയ്ക്ക് നേരിടേണ്ടിവന്നത്. അറബിയിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ നിർബന്ധിപ്പിച്ച് ഒപ്പുവപ്പിച്ചു. കോടതിയിൽ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിച്ചുവെന്നും കുടുംബം പറയുന്നു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ പ്രിയ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് നിമിഷ പ്രിയയുടേത്. അറസ്റ്റിലായ ഉടൻ അഭിഭാഷകന് നൽകാനായി 50,000 രൂപ വേണമെന്ന് നിമിഷ പ്രിയ അമ്മയോടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പോലും നൽകാൻ അന്നവർക്ക് കഴിയുമായിരുന്നില്ല. പിന്നീട് അങ്ങോട്ട് കേസ് നടത്തിപ്പിനായി വൻ വൻ തുകയാണ് ചിലവിട്ടത്. കുടുംബ സ്വത്ത് വിറ്റു. ലക്ഷക്കണക്കിന് രൂപയുടെ ബാദ്ധ്യതയാണ് കുടുംബത്തിന് നിലവിൽ ഉള്ളത്.
സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലായിരുന്നു നിയമ പോരാട്ടത്തിൽ കുടുംബത്തിന് താങ്ങായത്. കേന്ദ്രസർക്കാർ തലത്തിലും എംബസി തലത്തിലും നടത്തിയ ഇടപെടലിനെ തുടർന്ന് നിമിഷ പ്രിയയ്ക്ക് യെമനിലെ മുതിർന്ന അഭിഭാഷകന്റെ സേവനം ലഭ്യമാക്കി. മഹ്ദിയുടെ കുടുംബത്തിന് ബ്ലഡ് മണി നൽകി മോചനം സാദ്ധ്യമാക്കാനുള്ള ശ്രമവും ആക്ഷൻ കൗൺസിൽ വഴി നടക്കുന്നുണ്ട്. എന്നാൽ പണം സ്വീകരിക്കാൻ മഹ്ദിയുടെ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല.
നിലവിൽ സനയിലെ ജയിലിലാണ് നിമിഷ പ്രിയ ഉള്ളത്. രണ്ട് മാസം മുൻപായിരുന്നു അവസാനമായി നിമിഷ വിളിച്ചത് എന്നാണ് കുടുംബം പറയുന്നത്. യെഹ്ദിയുടെ കുടുംബത്തെ നേരിട്ട് കണ്ട് സംസാരിച്ചാൽ മോചനം സാദ്ധ്യമാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. എന്നാൽ 2016 മുതൽ ഇന്ത്യക്കാർക്ക് യെമനിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. യെമൻ സന്ദർശിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് നിമിഷയുടെ കുടുംബം.
Discussion about this post