ന്യൂഡൽഹി: പ്രതിരോധ സേനകളുടെ മനുഷ്യേതര നിരീക്ഷണ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി, സൈന്യത്തിന് തപസ് ഡ്രോണുകൾ നൽകാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സൈന്യം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയ നിർമ്മിതമായ 10 തപസ് ഡ്രോണുകളാണ് സൈന്യത്തിന് നൽകുന്നത്. ഇതിൽ ആറെണ്ണം വ്യോമസേനയും നാലെണ്ണം നാവികസേനയും സ്വീകരിക്കും. പ്രതിരോധ വകുപ്പിന്റെ അടുത്ത യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട കരാറിൽ സർക്കാർ ഒപ്പ് വെക്കും.
ഡി ആർ ഡി ഒ തദ്ദേശീയമായി വികസിപ്പിച്ച തപസ് ഡ്രോണുകൾ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഹിന്ദുസ്ഥാൻ ഏയ്രനോട്ടിക്സ് ലിമിറ്റഡും ചേർന്ന് സംയുക്തമായി നിർമ്മിച്ചവയാണ്. സൈന്യത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള ശക്തമായ നീക്കത്തിന്റെ ഭാഗമായാണ് തപസ് ഡ്രോണുകൾ വിന്യസിക്കുന്നത്. വടക്കൻ അതിർത്തികളിലും പടിഞ്ഞാറൻ അതിർത്തികളിലുമാണ് ഇവ വിന്യസിക്കുക. 28,000 അടി ഉയരത്തിൽ 18 മണിക്കൂർ വരെ പറന്ന് നിരീക്ഷണം നടത്താൻ ശേഷിയുള്ള ഡ്രോണുകളാണ് ഇവ.










