തിരുവനന്തപുരം; മുൻ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി.മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിർദേശം നൽകി. രഹസ്യാന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
മനു തോമസിന് ഫേസ്ബുക്കിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം വ്യാപക വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.പി ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളിയുമായി എത്തിയത് ക്വട്ടേഷൻസ്വർണം പൊട്ടിക്കൽ മാഫിയ സംഘത്തലവന്മാരാണെന്ന് മനു തോമസ് വിമർശിച്ചിരുന്നു. പി ജയരാജൻറെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷൻ സംഘങ്ങൾക്ക് വേണ്ടിയാണ്. പി ജയരാജൻറെ മകൻ സ്വർണം പൊട്ടിക്കലിൻറെ കോർഡിനേറ്ററാണ്. ഇയാളാണ് റെഡ് ആർമിക്ക് പിന്നിലെന്നും മനു തോമസ് ആരോപിക്കുന്നു. ക്വട്ടേഷൻ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നും മനു തോമസ് വെളിപ്പെടുത്തിയിരുന്നു.
പി ജയരാജനുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ല. എന്നാൽ, താനുമായി ഒരു സംവാദത്തിന് ജയരാജൻ ഇതുവരെ തയ്യാറായിട്ടില്ല. താൻ ഉന്നയിച്ച ചില കാര്യങ്ങളിൽ പി ജയരാജന് അസഹിഷ്ണുത ഉണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു തോമസ് പറഞ്ഞിരുന്നു. ടി പി ചന്ദ്രശേഖരൻ വധവും ഷുഹൈബ് വധവും വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നുവെന്നും പോസ്റ്റിൽ കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post