എറണാകുളം : കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത കാര്യാലയമായ ഏറണാകുളം- എളമക്കരയിലെ മാധവനിവാസ് സന്ദർശിച്ചു. ശനിയാഴ്ച രാവിലെ ആയിരുന്നു അദ്ദേഹം എളമക്കരയിലെ മാധവനിവാസിൽ എത്തിയത്. കേന്ദ്ര മന്ത്രി ആയ ശേഷമുള്ള സുരേഷ് ഗോപിയുടെ മാധവ നിവാസിലേക്കുള്ള ആദ്യ സന്ദർശനമായിരുന്നു.
മാധവനിവാസിലെ ഡോക്ടർജിയുടെ അർദ്ധകായ പ്രതിമയിൽ മാല ചാർത്തിക്കൊണ്ട് സുരേഷ് ഗോപി ആദരവർപ്പിച്ചു. കേരളത്തിലെ മുതിർന്ന ആർഎസ്എസ് പ്രചാരകരുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. 1989 ലാണ് താൻ ആദ്യമായി കാര്യാലയത്തിൽ എത്തുന്നത് എന്ന് സുരേഷ് ഗോപി ഓർമ്മ പങ്കുവെച്ചു.
ആർഎസ്എസിന്റെയും ബിജെപിയുടെയും കാര്യകർത്താക്കളുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപി ചർച്ച നടത്തി.
ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ മുസ്ലിം യുവതി ജെസ്ന മാധവനിവാസിൽ സുരേഷ് ഗോപിയെ കാണാനെത്തി താൻ വരച്ച ചിത്രം സമ്മാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നൽകാനായി ഒരു ഉണ്ണിക്കണ്ണന്റെ ചിത്രവും ജെസ്ന സുരേഷ് ഗോപിയെ ഏൽപ്പിച്ചു. ഒരു കലാകാരി എന്ന നിലയിൽ താൻ തിരിച്ചറിയപ്പെടാൻ കാരണമായതും തനിക്ക് ഏറെ പിന്തുണ നൽകിയതുമായ വ്യക്തിയാണ് സുരേഷ് ഗോപി എന്ന് ജസ്ന വ്യക്തമാക്കി.
Discussion about this post