ബംഗളൂരു : ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിനുള്ളിൽ വെച്ച് വജ്രാഭരണം നഷ്ടപ്പെട്ട യുവതിക്ക് കൈത്താങ്ങായി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്. വിമാനത്താവളത്തിൽ വച്ച് വജ്രമോതിരം നഷ്ടപ്പെട്ട യുവതി ഉടൻതന്നെ സിഐഎസ്എഫിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകം തന്നെ യുവതിയുടെ വജ്രാഭരണം കണ്ടെത്തിയതായി സിഐഎസ്എഫിൽ നിന്നും മറുപടി ലഭിച്ചതായി യുവതി തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പങ്കുവെച്ചു.
സിഐഎസ്എഫിന് നന്ദി പറഞ്ഞുകൊണ്ട് ആകാംക്ഷ സിംഗ് എന്ന യുവതി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ച പോസ്റ്റ് ആണ് ഇപ്പോൾ തരംഗമാകുന്നത്. സിഐഎസ്എഫിന്റെ ഭാഗത്തുനിന്നും ഉണ്ടായ സഹായം വിലമതിക്കാനാവാത്തതാണെന്നും ഇത്തരത്തിൽ സഹായിക്കുന്ന മനോഭാവത്തിന് നന്ദി എന്നും ആകാംക്ഷ സിംഗ് വെളിപ്പെടുത്തി.
രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പേരുകൾ എടുത്തു പറഞ്ഞു കൊണ്ടാണ് ആകാംക്ഷ സിംഗ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സിഎസ്എഫ് ഉദ്യോഗസ്ഥരായ രാജേഷ് സിംഗ്, വിനയ് കുമാർ റായി എന്നിവരുടെ സഹായത്തോടെ തന്റെ വജ്രമോതിരം തിരികെ ലഭിച്ചതായി ആകാംക്ഷ അറിയിച്ചു. ആകാംക്ഷയുടെ പോസ്റ്റിനോട് ഉടൻതന്നെ സിഐഎസ്എഫ് പ്രതികരിക്കുകയും ചെയ്തു. താങ്കളുടെ വിലയേറിയ ഫീഡ്ബാക്കിന് നന്ദി എന്നും ഈ സന്ദേശം ഉടൻ തന്നെ ആ രണ്ടു ഉദ്യോഗസ്ഥർക്കും കൈമാറിയിട്ടുണ്ട് എന്നും സിഐഎസ്എഫ് സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തമാക്കി.








