ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിക്ക് നേരെയുള്ള വെടിവെയ്പ്പ് കേസിൽ പ്രതികളായ അഞ്ച് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നവി മുംബൈ പോലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. സൽമാൻ ഖാനെ കൊലപ്പെടുത്താനായി 25 ലക്ഷം രൂപ കരാർ നൽകിയിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം നടത്താനായി ആധുനിക ആയുധങ്ങൾ വാങ്ങാനായി സംഘം പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അഞ്ച് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഏപ്രിൽ 14നാണ് ബൈക്കിലെത്തിയ രണ്ട് പേർ ചേർന്ന് മുംബൈ ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്തത്. പൻവേലിയിലെ ഫാംഹൗസിൽ വച്ച് താരത്തെ ആക്രമിക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. വിദേശത്ത് നിന്നും ആയുധങ്ങൾ എത്തിക്കാനായിരുന്നു ഉദ്ദേശം. 2022ൽ പഞ്ചാബി ഗായകൻ സിദ്ധു മുസ്വാലയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തുർക്കി നിർമിത സിഗാന പിസ്റ്റൾ ഉപയോഗിച്ച് കൊല്ലാനായിരുന്നു തീരുമാനിച്ചിരുന്നത്.
വെടിവെയ്പ്പിനായി ഉപയോഗിച്ച എം 16, എകെ 47, എകെ 92 എന്നീ റൈഫിളുകൾ വാങ്ങുന്നതിനായി പാക്കിസ്ഥാനിലെ ഒരു ആയുധ ഇടപാടുകാരനുമായി ബന്ധപ്പെട്ടിരുന്നതായി പ്രതികളിലൊരാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ൺലാറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരൻ അൻമോൾ ബിഷ്‌ണോയി ഉൾപ്പെടെ 17 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ലോറൻസ് ബിഷ്‌ണോയി നിലവിൽ അഹമ്മദാബാസിലെ സബർമതി ജയിലിൽ തടവിലാണ്.
Discussion about this post