ബംഗളൂരു: പാനിപൂരികളിൽ കാസിനോജനിക് ഏജന്റുകൾ കണ്ടെത്തിയതിന് പിന്നാലെ ഷവർമയിലും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകൾ കണ്ടെത്തി ആരോഗ്യവകുപ്പ് അധികൃതർ. ബംഗളൂരിലെ മഹാനഗര പാലികെ പരിധിയിലെ റെസ്റ്റോറന്റുകളിൽ നിന്ന് ഉൾപ്പെടെ സംസ്ഥാനത്തെ 10 ജില്ലകളിൽ നിന്ന് ഷവർമ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചിരുന്നു.
റിപ്പോർട്ട് പ്രകാരം സാമ്പിളുകളിൽ ഭൂരിഭാഗവും ഗുണനിലവാരമില്ലാത്തതും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരവുമാണെന്ന് കണ്ടെത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഷവർമ ഉണ്ടാകുന്നത് എന്നും തെളിഞ്ഞു.
ശേഖരിച്ച 17 സാമ്പിളുകളിൽ 8 സാമ്പിളുകളിൽ കൃത്രിമ നിറങ്ങളും വൃത്തിഹീനമായ അവസ്ഥയിലാണെന്നും കണ്ടെത്തി. ഷവർമയുടെ ഈ സാമ്പിളുകളിൽ അനാരോഗ്യകരമായ ബാക്ടീരിയകളും ഈസ്റ്റും കണ്ടെത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത റെസ്റ്റോറന്റുകൾക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം തട്ടുകടകളിൽ വിൽപ്പനയ്ക്ക് വച്ച പാനിപൂരി സാമ്പിളുകൾ പരിശോധിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ച പാനി പൂരിയുടെ 22 ശതമാനം സാമ്പിളുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണെന്ന് വെളിപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം ശേഖരിച്ച 260 സാമ്പിളുകളിൽ 41 സാമ്പിളുകളിൽ കൃത്രിമ നിറങ്ങളും ക്യാൻസറിന് കാരണമാകുന്ന കാർസിനോജെനിക് ഘടകങ്ങളും കണ്ടെത്തിയിരുന്നു.മറ്റ് 18 സാമ്പിളുകൾ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് തെളിഞ്ഞു.
Discussion about this post