ന്യൂഡൽഹി:കഴിഞ്ഞ 13 കൊല്ലത്തെ ഐ സി സി കിരീട ക്ഷാമത്തിന് അറുതി വരുത്തി കൊണ്ടാണ് കഴിഞ്ഞ 29 ആം തിയതി രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലോക ടി 20 വേൾഡ് കപ്പിൽ മുത്തമിട്ടത്. ഒരു കളിക്കാരൻ എന്ന നിലയിൽ തന്റെ ക്രിക്കറ്റിങ് കരിയറിൽ ഒരു വേൾഡ് കപ്പ് പോലുമില്ലാതിരുന്ന ഇതിഹാസ താരം രാഹുൽ ദ്രാവിഡിനും ഇത് ഒരു അസുലഭ മുഹൂർത്തമായിരുന്നു.
മിസ്റ്റർ കൂൾ ആയി പൊതുവെ കരുതപ്പെടുന്ന രാഹുൽ ദ്രാവിഡ് പോലും സന്തോഷത്താൽ തുള്ളിച്ചാടുന്ന കാഴ്ചയാണ് നമ്മൾ വെസ്റ്റ് ഇൻഡീസിൽ വച്ച് കണ്ടത്. രാഹുൽ ദ്രാവിഡിന്റെ നിലവാരത്തിലുള്ള ഒരു കളിക്കാരന് തീർച്ചയായും അർഹിച്ചതായിരിന്നു ആ വേൾഡ് കപ്പ്.
എന്നാൽ ഒരു കോച്ച് എന്ന നിലയിൽ തനിക്ക് വേൾഡ് കപ്പ് കിട്ടാൻ കാരണം രോഹിത് ശർമ്മ എന്ന നായകനിലുപരി രോഹിത് ശർമ്മ എന്ന വ്യക്തിയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ടീമിലെ വന്മതിൽ.
കഴിഞ്ഞ നവംബറിൽ രോഹിത് തന്നെ വിളിച്ച് കോച്ച് ആയി തുടരാൻ ആവശ്യപെട്ടില്ലായിരുന്നുവെങ്കിൽ, ഞാൻ ഇപ്പോൾ ഇന്ത്യൻ ടീമിൽ ഉണ്ടായിരിക്കില്ലായിരുന്നു എന്നാണ് രാഹുൽ ദ്രാവിഡ് വെളിപ്പെടുത്തിയത്.
ജൂൺ 29 ന് ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് രോഹിത് ശർമ്മ യും സംഘവും നേടിയതിന് ശേഷം ദ്രാവിഡ് ഇന്ത്യൻ ഡ്രെസ്സിംഗ് റൂമിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിനിടെയാണ് ഹൃദയസ്പർശിയായ കഥ അദ്ദേഹം പുറത്ത് പറഞ്ഞത്.
ടീമിലെ എല്ലാ കളിക്കാരുമായും നല്ല ബന്ധം പുലർത്തുന്ന, രോഹിത് എന്ന ക്യാപ്ടനെക്കാൾ ഉപരി രോഹിത് ശർമ്മ എന്ന വ്യക്തിയാണ് ഇന്ത്യ ഈ വിജയം വരിക്കാൻ നിർണായക പങ്ക് വഹിച്ചത് എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത് എന്നാണ് സമൂഹമദ്ധ്യമങ്ങളിൽ നിന്നും ഉയർന്നു വരുന്ന അഭിപ്രായങ്ങൾ
Discussion about this post