ലഖ്‌നൗ : രാഹുൽ ഗാന്ധി ജൂലൈ 26ന് ഹാജരാകണമെന്ന് ഉത്തർപ്രദേശ് കോടതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതിന്റെ പേരിലുള്ള മാനനഷ്ട കേസിലാണ് രാഹുൽ ഗാന്ധിയെ കോടതി വിളിപ്പിച്ചിട്ടുള്ളത്. അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ യുപിയിലെ എംപി-എംഎൽഎ കോടതിയാണ് രാഹുൽ ഗാന്ധിയോട് ജൂലൈ 26ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്. കേസിൽ ഹാജരാക്കാത്തതിനെതിരായ കോടതിയുടെ കടുത്ത വിമർശനങ്ങളെ തുടർന്ന് ഈ വർഷം ഫെബ്രുവരി 20 ന് ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവെച്ച് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായിരുന്നു.
തുടർന്ന് കോടതി രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ജൂലൈ രണ്ടിന് ആയിരുന്നു കോടതിയിൽ ഹാജരാകേണ്ടിയിരുന്ന തീയതി. എന്നാൽ നിലവിൽ പ്രതിപക്ഷ നേതാവ് ആയിട്ടുള്ള രാഹുൽഗാന്ധിക്ക് ലോക്സഭാ സമ്മേളനം നടക്കുന്നതിനാൽ കോടതിയിൽ ഹാജരാകാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി അഭിഭാഷകൻ കോടതിയോട് മറ്റൊരു തീയതി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കോടതി ജൂലൈ 26ന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം എന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
Discussion about this post