ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീം കോടതി പരിശോധിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കാൻ പോകുന്നത്. 24 ലക്ഷം വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്ന കേസ് ആയതിനാൽ സുപ്രീം കോടതി നിലപാട് വളരെയധികം നിർണ്ണായകമാണ്.
ബീഹാറിലെ പാട്ന, ഗുജറാത്തിലെ ഗോധ്ര സെന്ററുകളിൽ മാത്രമാണ് ചോദ്യപേപ്പർ ചോർച്ച ആക്ഷേപമെന്ന് എൻ.ടിഎ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ പരീക്ഷ റദ്ദാക്കരുതെന്നും ദേശീയ ടെസ്റ്റിംഗ് ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. സമാനമായി വലിയ ക്രമക്കേടിന് തെളിവില്ലെന്നാണ് കേന്ദ്രസർക്കാരിന്റെയും നിലപാട്. വീണ്ടും പരീക്ഷ നടത്തുക യുക്തിപരമല്ലെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.








