പാട്ന : ഏറെ വെല്ലുവിളികൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പൊരുതി ഒരു പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബീഹാറിൽ നിന്നുള്ള ട്രാൻസ് വുമൺ ആയ മാൻവി മധു കശ്യപ്. ബിഹാറിലെ ഭഗൽപൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള അവർ രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ സബ് ഇൻസ്‌പെക്ടർ ആയി ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് ഒരു സുപ്രധാന നാഴികക്കല്ലാണ് മാൻവിയുടെ ഈ നേട്ടം.
സബ് ഇൻസ്‌പെക്ടർ പരീക്ഷയിൽ വിജയിച്ച ഏക ട്രാൻസ്‌വുമൺ കൂടിയാണ് മാൻവി. 1275 സബ് ഇൻസ്‌പെക്ടർ തസ്തികകളിലേക്കുള്ള ബിഹാർ പോലീസ് സബോർഡിനേറ്റ് സർവീസസ് കമ്മീഷൻ്റെ റിക്രൂട്ട്‌മെൻ്റ് പരീക്ഷയിലാണ് മാൻവി ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത്. നല്ല രീതിയിൽ പഠിക്കുമായിരുന്നിട്ടും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയിട്ടും തനിക്ക് ഏറ്റുവാങ്ങേണ്ടി വന്ന പരിഹാസങ്ങളുടെയും വേദനകളുടെയും ഒടുവിൽ കൈവന്ന ഈ നേട്ടം തനിക്ക് വലിയ അനുഗ്രഹമാണെന്ന് മാൻവി വെളിപ്പെടുത്തി.
പരേതനായ നരേന്ദ്ര പ്രസാദ് സിംഗിൻ്റെയും മാലാ ദേവിയുടെയും മൂത്ത മകനായിട്ടായിരുന്നു മാൻവിയുടെ ജനനം. പിതാവിന്റെ മരണത്തോടെ തന്റെ സഹോദരങ്ങളെ നോക്കുന്നതിനായി ഏറെ കഷ്ടപ്പെടേണ്ടി വന്നെങ്കിലും അതിനോടൊപ്പം തന്നെ തന്റെ വിദ്യാഭ്യാസവും മാൻവി മുന്നോട്ടു കൊണ്ടുപോയി. എന്നാൽ വളർന്നുവരുന്തോറും ഒരു ട്രാൻസ്ജെൻഡർ എന്ന നിലയിൽ കുടുംബത്തിലും സമൂഹത്തിലും വലിയ വെല്ലുവിളികളായിരുന്നു മാൻവിക്ക് നേരിടേണ്ടി വന്നിരുന്നത്. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് 2021ൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം കരസ്ഥമാക്കിക്കൊണ്ട് മാൻവി തന്റെ ഗ്രാമത്തിന് തന്നെ മാതൃകയായി. ഒടുവിൽ തന്റെ വലിയ ആഗ്രഹമായിരുന്ന സബ് ഇൻസ്പെക്ടർ പദവിയിലേക്കും മാൻവി എത്തുകയാണ്.












Discussion about this post