തിരുവനന്തപുരം; വിഴിഞ്ഞം തുറമുഖം പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കിയതിന്റെ അവകാശവാദം ഏറ്റെടുക്കാനുള്ള ഇടതുപാർട്ടികളുടെ ശ്രമത്തിനെ രൂക്ഷമായി പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സിപിഐഎം പാർട്ടിപത്രത്തിൽ വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് വന്ന രണ്ട് വ്യത്യസ്ത കാലഘട്ടത്തിലെ വാർത്തകൾ സഹിതമാണ് അദ്ദേഹത്തിന്റെ പരിഹാസം. മുൻപ് വിഴിഞ്ഞം പദ്ധതിയെ എതിർത്തവർ ഇന്ന് പദ്ധതി നടപ്പിലാക്കിയതിന്റെ അവകാശവാദം ഏറ്റെടുക്കുന്നതിലെ വിരോദാഭാസമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം.
ഛർദ്ദിൽ വാരി വിഴുങ്ങാൻ നിങ്ങൾക്ക് സാധിക്കുമോ? പക്ഷേ ചിലർക്ക് കഴിയും. അവരുടെ പേരാണ് കമ്മ്യൂണിസ്റ്റുകൾ. സർ സി പി രാമസ്വാമി അയ്യർ വിഭാവനം ചെയ്തതാണ് വിഴിഞ്ഞം തുറമുഖം. എം.വി രാഘവൻ, ഉമ്മൻചാണ്ടി എന്നിവരുടെ പരിശ്രമവും നരേന്ദ്രമോദി സർക്കാരിന്റെ ഇടപെടലും മൂലമാണ് പദ്ധതി യാഥാർഥ്യമായതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
നിരവധി അപവാദങ്ങളും കുപ്രചരണങ്ങളും മറികടന്ന് ഒരു നാടിന്റെ സ്വപ്നത്തിന് കൂട്ടു നിന്ന അദാനിയുടെ നിശ്ചയദാർഢ്യമാണ് പദ്ധതിക്ക് ജീവൻ നൽകിയത്. മുൻ സർക്കാർ ഒപ്പിട്ട പദ്ധതി മുന്നോട്ട് കൊണ്ടു പോവുക എന്നത് പിന്നീട് വരുന്ന ഓരോ ഭരണകൂടത്തിന്റെയും ബാധ്യതയാണ്. (കരാർ പാലിച്ചില്ല എങ്കിൽ ഭീമമായ നഷ്ടപരിഹാരം കേരള സർക്കാർ അദാനിക്ക് നൽകേണ്ടി വരും.) അത് നിറവേറ്റുക മാത്രമാണ് ഇടത് സർക്കാർ ചെയ്തത്. പക്ഷേ കേരള വികസനം പതിറ്റാണ്ടുകളോളം വൈകിപ്പിച്ചവർ എന്ന ദുഷ്‌പേര് എത്ര അച്ച് നിരത്തിയാലും മായ്ക്കാനാവില്ല. വരും തലമുറ നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം,വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് ആദ്യ മദർഷിപ്പ് എത്തി. കണ്ടെയ്നറുകളുമായി ചരക്കുകപ്പലായ സാൻ ഫെർണാണ്ടോ രാവിലെ ഒമ്പതുമണിയോടെ തീരമണഞ്ഞു. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിച്ചു. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികൾ കപ്പലിനെ സ്വീകരിച്ചത്.
Discussion about this post