ഭുവനേശ്വർ : 46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം തുറന്നു. ഉച്ചയ്ക്ക് 1. 28 നാണ് ഭണ്ഡാരം തുറന്നത്. 11 പേർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചാണ് ഭണ്ഡാരം തുറന്നത് എന്ന് ഒഡീഷ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭണ്ഡാരം തുറക്കാൻ ശനിയാഴ്ച സർക്കാർ അനുമതി നൽകിയിരുന്നു.
ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജ് ബിശ്വനാഥ് രഥ് , ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്‌ട്രേഷൻ (എസ്‌ജെടിഎ) ചീഫ് അഡ്മിനിസ്‌ട്രേറ്റർ അരബിന്ദ പഥി, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സൂപ്രണ്ട് ഡി.ബി.ഗഡ്‌നായക്, പുരി രാജാവ് ഗജപതി മഹാരാജയുടെ പ്രതിനിധി എന്നിവരുൾപ്പെടെയുള്ള 11 പേരാണ് ഭണ്ഡാരത്തിലേക്ക് പ്രവേശിച്ചത്. ആഭരണങ്ങളുടെ കണക്കെടുപ്പിന് സുതാര്യത നിലനിർത്താനാണ് ആർബിഐയുടെ സഹായം തേടിയത്.
ക്ഷേത്രത്തിലെ ദേവതകളെ അലങ്കരിക്കുന്ന വജ്രം, സ്വർണ്ണം, വെള്ളി എന്നിവയുടെ യഥാർത്ഥ മൂല്യം നാല് പതിറ്റാണ്ടിലേറെയായി രഹസ്യമായി തുടരുകയാണ്.1978-ലാണ് അവസാനത്തെ വസ്തുവിവരപ്പട്ടിക തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ ക്ഷേത്രത്തിന്റെ സമ്പത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.
1955ലെ ജഗന്നാഥ ക്ഷേത്ര നിയമമനുസരിച്ച്, മൂന്ന് വർഷം കൂടുംതോറും ക്ഷേത്രത്തിലെ ആസ്തിവിവരപ്പട്ടിക തയ്യാറാക്കണം. എന്നാൽ ഇത് നടപ്പാകാതെ കിടന്നു. ട്രഷറിയിലെ ശേഖരങ്ങൾ സമീപകാലത്ത് രണ്ടുതവണ മാത്രമേ പരിശോധിച്ചിട്ടുള്ളൂ. ഏറ്റവും അവസാനം 1978-ലും, അതിനുമുമ്പ് 1926-ലും. 1978-ൽ ഏകദേശം 128 കിലോഗ്രാം സ്വർണ്ണാഭരണങ്ങളും 221 കിലോഗ്രാം വെള്ളി പാത്രങ്ങളും ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ, ഈ ആഭരണങ്ങളുടെ മൂല്യനിർണയം നടത്തിയില്ല.
2018-ൽ, പരിശോധനയ്ക്കായി രത്ന ഭണ്ഡാർ വീണ്ടും തുറക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ, താക്കോൽ ലഭ്യമല്ലാത്തതിനാൽ അകത്തെ അറയിലേക്ക് പ്രവേശിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല.
Discussion about this post