ശ്രീനഗർ: വടക്കൻ ദോഡ ജില്ലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കെതിരെ പോരാട്ടം തുടർന്ന് സൈന്യം. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഇന്നലെ തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരിന്നു. തീവ്രവാദികളുടെ ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ ഉടനടി ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
ഭീകരർക്കായി സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പെടെ 4 സൈനികർ വീരമൃത്യു വരിച്ചത്. അതേസമയം ഏറ്റുമുട്ടലിൽ ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റതായും പറയപ്പെടുന്നു. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കത്വയിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിന് ശേഷം ജമ്മു മേഖലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്








