മുംബൈ : മഹാരാഷ്ട്ര – ഛത്തീസ്ഗഡ് അതിർത്തിയിൽ പോലീസും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ രണ്ടു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഗഡ്‌ചിരോളി ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
ജാർവണ്ടി പോലീസ് സ്റ്റേഷന് സമീപത്തായി നടന്ന ഏറ്റുമുട്ടലിൽ ആറുമണിക്കൂറിൽ അധികം സമയം കനത്ത വെടിവെപ്പാണ് ഉണ്ടായിരുന്നത്. 12 കമ്മ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങളോടൊപ്പം 3 AK-47, 2 INSAS റൈഫിളുകൾ, ഒരു കാർബൈൻ, ഒരു SLR എന്നിവയുൾപ്പെടെ ഏഴ് ഓട്ടോമോട്ടീവ് ആയുധങ്ങളും സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.
മഹാരാഷ്ട്ര പോലീസിലെ സി-60 കമാൻഡോ ടീമും ഗഡ്‌ചിരോളി പോലീസും ചേർന്നാണ് കമ്മ്യൂണിസ്റ്റ് ഭീകരരെ നേരിട്ടത്. കമ്മ്യൂണിസ്റ്റ് ഭീകരരുടെ ടിപ്പഗഡ് ഗ്രൂപ്പിന്റെ ചുമതലയുള്ള വിശാൽ അത്രം ഉൾപ്പെടെയുള്ളവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ഏറ്റുമുട്ടൽ രാത്രിയിലാണ് അവസാനിച്ചത്. പരിക്കേറ്റ പോലീസുകാരുടെ നില ഗുരുതരമല്ല. സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സി60 കമാൻഡോ ടീമിനും ഗഡ്‌ചിരോളി പോലീസിനുമായി 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്








