മലപ്പുറം: ജില്ലയിൽ മലമ്പനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പൊന്നാനിയിലുള്ള വിവിധ ഭാഷാ തൊഴിലാളികൾക്കായി പ്രത്യേക പരിശോധന നടത്താൻ ആരോഗ്യവകുപ്പ്. ഇവരുടെ രക്തപരിശോധനയ്ക്കായി പ്രത്യേക ക്യാമ്പുകൾ നടത്തും. വിവിധ ഭാഷാ തൊഴിലാളികൾക്കിടയിൽ രോഗം പടർന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രത്യേക പരിശോധന.
രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്നലെ പൊന്നാനിയിൽ അവലോകന യോഗം നടന്നിരുന്നു. ഇതിലാണ് വിവിധഭാഷാ തൊഴിലാളികൾക്കിടയിൽ പരിശോധന നടത്താൻ തീരുമാനം ആയത്. പൊന്നാനി നഗസഭാ ജനപ്രതിനിധികളും ആരോഗ്യ വകുപ്പുദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. നഗരസഭയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനും രാത്രികാലങ്ങളിലും , സന്ധ്യാസമയത്തും വീടുകൾ കേന്ദ്രീകരിച്ച് ജൈവകൊതുകുനാശിനി സ്‌പ്രേ ചെയ്യുന്നതിനുമുള്ള നടപടികൾ ആരംഭിക്കാൻ യോഗത്തിൽ തീരുമാനം ആയി. കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും സമീപ വാർഡുകളിലെ ആളുകളുടെ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.
ശക്തമായ മഴയുടെ സാഹചര്യത്തിൽ ഫോഗിംഗ് നടത്തുക ബുദ്ധിമുട്ടാണ്. അതിനാൽ മഴ കുറഞ്ഞാൽ ഇത് ആരംഭിക്കും. ഇതിനാവശ്യമായ ഫോഗിങ് മെഷിനുകൾ വാങ്ങുവാനും യോഗത്തിൽ ധാരണയായി.
Discussion about this post