മുംബൈ: ഭാരതത്തിന്റെ മണ്ണിൽ വീണ്ടുമെത്തി ഛത്രപതി ശിവജി മഹാരാജിന്റെ ചരിത്രപ്രസിദ്ധമായ വാഗ് നഖ് (പുലി നഖം). വെള്ളിയാഴ്ച ശിവജിയുടെ ജന്മസ്ഥാനമായ മഹാരാഷ്ട്രയിലെ സതാറയിൽ എത്തിക്കും. വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ എത്തിച്ചേർന്നിരിക്കുന്ന വാഗ് നഖിന് ഉജ്ജ്വല വരവേൽപ്പാകും മഹാരാഷ്ട്ര നൽകുക.
സതാറയിലെ ഛത്രപതി ശിവജി മ്യൂസിയത്തിൽ വാഗ് നഖ് പ്രദർശനത്തിന് വയ്ക്കും. ഏഴ് മാസമായിരിക്കും ആയുധം ഇവിടെ സൂക്ഷിക്കുക. വാഗ് നഖ് എത്തുന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ലാമിനേറ്റഡ് ഷോക്കേസിൽ ആയിരിക്കും ആയുധം സൂക്ഷിക്കുക. സെൻസറുകൾ ഘടിപ്പിച്ചിട്ടുള്ള സിസിടിവി ക്യാമറകളും സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്. താപനിലയും ഈർപ്പവും നിയന്ത്രിക്കുന്ന പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. മൂന്ന് വർഷമായിരിക്കും ഇന്ത്യയിൽ വാഗ് നഖ് സൂക്ഷിക്കുക.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വാഗ് നഖ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ധാരണയായത്. ലണ്ടനിലെ വിക്‌ടോറിയ ആന്റ് ആൽബർട്ട് മ്യൂസിയത്തിൽ ആയിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ മഹാരാഷ്ട്ര മന്ത്രിമാരായ സുധീർ മുംഗൻതിവാറും ഉദയ് സമന്ത് ലണ്ടൻ അധികാരികളുമായി നടത്തിയ ചർച്ചയിൽ ആയിരുന്നു ഇതിന് ധാരണയായത്.
ബിജാപൂർ സുൽത്താനേറ്റിന്റെ സേനാനായകൻ ആയിരുന്ന അഫ്‌സൽ ഖാനെ വധിക്കാൻ ഉപയോഗിച്ച ആയുധം ആയിരുന്നു വാഗ് നഖ്. 1659 ൽ ശിവജിയെ കാണാൻ എത്തിയ അഫ്‌സൽ ഖാൻ ആലിംഗനം ചെയ്യുന്നതിനിടെ കഠാരകൊണ്ട് അദ്ദേഹത്തെ കുത്തുകയായിരുന്നു. ചതി മുൻകൂട്ടി കണ്ടിരുന്ന ശിവജി കവചം ധരിച്ചിരുന്നതിനാൽ പരിക്കേറ്റില്ല. ഇതിന് പിന്നാലെ കയ്യിൽ ധരിച്ചിരുന്ന വാഗ് നഖ് കൊണ്ട് അഫസലിന്റെ ചങ്ക് തകർക്കുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം വാഗ് നഖ് ബ്രിട്ടീഷുകാർ അവർക്കൊപ്പം കൊണ്ട് പോയി. തുടർന്ന് ലണ്ടനിലെ മ്യൂസിയത്തിൽ സൂക്ഷിക്കുകയായിരുന്നു.
Discussion about this post