ബംഗളൂരു: അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മറ്റൊരു സ്ഥലത്ത് നിന്നു കൂടി സിഗ്നൽ ലഭിച്ചതായി ദൗത്യസംഘം. ഗംഗാവാലി നദിയുടെ മദ്ധ്യഭാഗത്തായുളള മൻകൂനയിൽ നിന്നാണ് പുതിയ സിഗ്നൽ. നദിയ്ക്ക് കുറുകെ പരിശോധന നടത്തുന്ന ഐ ബോർഡ് ഡ്രോണിനാന് സിഗ്നൽ ലഭിച്ചത്.
മണ്ണിടിച്ചിൽ ഉണ്ടായതിന് ശേഷമാണ് നദിയുടെ മദ്ധ്യഭാഗത്തായി മൻകൂന രൂപപ്പെട്ടത്. ഇവിടെ നിന്നും ലഭിച്ച സിഗ്നൽ എന്തിന്റേതാണെന്ന് വ്യക്തമല്ല. അർജുന്റെ ട്രക്കിനൊപ്പം മറ്റ് വാഹനങ്ങളും മണ്ണിടിച്ചിലിൽ അകപ്പെട്ടിരുന്നു. അതിലേതെങ്കിലും വാഹനത്തിന്റെ ഭാഗമാകാം എന്നാണ് സംശയിക്കുന്നത്. മണ്ണിടിച്ചിലിൽ തകർന്ന മൊബൈൽ ടവറിന്റെ ഭാഗമാകാനും സാദ്ധ്യതയുണ്ട്. സിഗ്നൽ ലഭിച്ച സ്ഥലത്ത് നിരീക്ഷണം തുടരുകയാണ്.
അതേസമയം ദൗത്യസംഘം നദിയിൽ തന്നെ തുടരുകയാണ്. ശക്തമായ അടിയൊഴുക്കിനെ തുടർന്ന് ഇവർക്ക് ഇതുവരെ നദിയ്ക്കുള്ളിലേക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. അടിയൊഴുക്ക് ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് ഇറങ്ങാൻ കഴിയാതിരിക്കുന്നത്. അർജുന്റെ ലോറി ലോഹ കൊളുത്തുകൾ ഘടിപ്പിച്ച് പുറത്തെത്തിക്കാനാണ് ശ്രമം.
ഇന്നലെ മുതലാണ് തലകീഴായി കിടക്കുന്ന ലോറി പുറത്തെത്തിക്കാൻ ശ്രമം തുടങ്ങിയത്. ഇന്നലെ ലോറിയ്ക്ക് സമീപം എത്തി എങ്കിലും ക്യാബിൻ പപിശോധിക്കാൻ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ഇവർ തിരികെ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും ക്യാബിന് സമീപം എത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു,.












